പാചക മത്സരത്തിലെ ‘വെസ്റ്റ് ബംഗാൾ’ കൈപ്പുണ്യം
തലശേരി: രുചികളിൽ വെസ്റ്റ് ബംഗാൾ ടച്ചുമായി അബ്ദുൾ രോഹിത്ത്. തത്സമയ മത്സരയിനമായ പാചകമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൽ റോഹിത്ത് അഹമ്മദ് ഖാസി വിഭവങ്ങൾ ഒരുക്കിയത്. കൂണ്, നെല്ലിക്ക, ബീറ്റ്റൂട്ട്, മുന്തിരി, നാരങ്ങ, ചീര, ഓട്സ്, പനീര്‍ എന്നിവ ഉപയോഗിച്ചുള്ള 12 വിഭവങ്ങളാണ് തയ്യാറാക്കിയത്. തലശേരി മുബാറക് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. 14 വര്‍ഷമായി കേരളത്തിലാണ് പഠിക്കുന്നത്. കഴിഞ്ഞ ഉപജില്ലാ കലോത്സവത്തില്‍ ഉറുദു പ്രസംഗമത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിരുന്നു. പാചകകലയിലും പ്രസംഗമത്സരത്തിലും മാത്രമല്ല, ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള എന്തു ചോദ്യത്തിനും റോഹിത്ത് ഉത്തരം നല്‍കുമെന്ന് പഠിപ്പിക്കുന്ന അധ്യാപകർ പറയുന്നു. തലശേരിയിൽ 20 വർഷമായി തുന്നല്‍ ജോലിചെയ്യുന്ന അബ്ദുൽ അലീം ഖാസിയുടെയും റോജിന ഖാത്തുന്റെയും മകനാണ്. സഹോദരി: ഇബ്ര ഫാത്തിമ. കുടുംബത്തോടൊപ്പം ചിറക്കരയിലാണ് താമസം. പച്ചക്കറി–-പഴവർഗ സംസ്കരണം, ചെലവുകുറഞ്ഞ പോഷകാഹാര വിഭവങ്ങൾ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. മുബാറക് ഹയർസെക്കൻഡറി സ്കൂളിലെ പാചകവേദിയിൽ പലവിധ വിഭവങ്ങളാണു കുട്ടികൾ ഒരുക്കിയത്. വിവിധതരം അച്ചാറുകൾ, പായസം, തോരൻ, സാലഡ്, ജാം എന്നിവ കുട്ടികൾ നിമിഷനേരംകൊണ്ട് പാകംചെയ്തു. പഴങ്ങളും പച്ചക്കറിയും ഉപയോഗിച്ചുള്ള പ്രത്യേക സ്ക്വാഷുകളും പാനീയങ്ങളും കാഴ്ചക്കാരെയും കൊതിപ്പിച്ചു.
