പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പ്രതിക്ക് 18 വർഷം കഠിന തടവ്
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് പതിനെട്ട് വർഷം കഠിന തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ഷമീർ (37) എന്ന ബോംബെ ഷമീറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷിച്ചത്. കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നൽകണമെന്ന് വിധിയിൽ പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേച്ചിയെ സഹായിക്കാനെത്തിയ കുട്ടിയെ ആണ് പ്രതി തട്ടിക്കൊണ്ടുപോയത്. 2023 ഫെബ്രുവരി 24ന് കേസിനാസ്പദമായ സംഭവം. രാത്രി കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പ്രതി ഫോൺ നമ്പർ കരസ്ഥമാക്കിയിരുന്നു. പിന്നീട് ഓട്ടോയിൽ പിടിച്ചു കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. നിലവിളി കേട്ട് ബൈക്കിൽ യാത്രക്കാർ പിന്തുടർന്ന് എത്തിയതോടെ കുട്ടിയെ തമ്പാനൂർ ഇറക്കി വിട്ടിട്ട് ഇയാൾ ഓട്ടോയിൽ രക്ഷപ്പെട്ടു. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് സിഐ പി ഹരിലാൽ, എസ്ഐ എ എൽ പ്രിയ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.
