മമ്മൂട്ടിയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ പൊന്നിൻകുടം
തളിപ്പറമ്പ് : നടൻ മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു. അതേ സമയം അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന് മുറിച്ചുമാറ്റിയിരുന്നു. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് സന്ധ്യയുടെ ചികിത്സ നടക്കുന്ന എറണാകുളത്തെ രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.
