വൻ മാറ്റത്തിനൊരുങ്ങി സൈന്യം; 75% വരെ അഗ്നീവീറുകളെ സേനയിൽ നിലനിർത്താൻ ആലോചന
ന്യൂഡൽഹി: കൂടുതൽ അഗ്നിവീറുകളെ സേനയിൽ നിലനിർത്തിയേക്കുമെന്ന് സൂചന. നിലവിൽ നാല് വർഷം തികച്ച അഗ്നിവീറുകളിൽ 25 ശതമാനം പേരെ സേനയിൽ നിലനിർത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 75 ശതമാനം വരെയാക്കി ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അഗ്നിവീറുകളുടെ ആദ്യ ബാച്ച് അടുത്ത വർഷം സേവന കാലാവധി പൂർത്തിയാക്കും. ഈ ഘട്ടത്തിലാണ് ഇവരെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജയ്സാൽമീറിൽ ആരംഭിക്കുന്ന ആർമി കമാൻഡേഴ്സ് കോൺഫറൻസിൽ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് സേനാ വിഭാഗങ്ങൾക്കിടയിൽ യോജിച്ച് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികൾ, മിഷൻ സുദർശൻ ചക്രയുടെ നടത്തിപ്പ് അവലോകനം തുടങ്ങിയവയും അജണ്ടയിൽ ഉൾപ്പെട്ടേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യത്തെ ആർമി കമാൻഡേഴ്സ് കോൺഫറൻസാണ് ജയ്സാൽമീരിൽ നടക്കുന്നത്. രാജ്യ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനുള്ള വേദിയാണ് ഇത്. വിമുക്തഭടന്മാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അവരുടെ അനുഭവസമ്പത്തും കഴിവും പ്രയോജനപ്പെടുത്താനുള്ള വഴികളും സേന പരിഗണിക്കുന്നുണ്ട്. നിലവിൽ, ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റി, എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകൾ എന്നിവയ്ക്ക് കീഴിലുള്ള പരിമിതമായ ചുമതലകളിലാണ് വിമുക്തഭടന്മാർ നിയോഗിച്ചിട്ടുള്ളത്. ഇതിനുപകരം ഇവർക്ക് സേനാ വിഭാഗങ്ങളിലുടനീളം വിപുലമായ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായാണ് വിവരം.
