പിഎം കിസാൻ പദ്ധതിയിൽ വ്യാപക തട്ടിപ്പ്
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ (പിഎം– കിസാൻ പദ്ധതി) ഭർത്താവും ഭാര്യയും ഒരേസമയം സാമ്പത്തികസഹായം സ്വീകരിക്കുന്നതടക്കം തട്ടിപ്പുകൾ വ്യാപകമെന്ന് കേന്ദ്രസർക്കാർ. കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് അർഹത. സംശയമുണ്ടായ 29.13 ലക്ഷം ഗുണഭോക്താക്കളിൽ 19.4 ലക്ഷം കേസുകള്‍ കൃഷി മന്ത്രാലയം സൂക്ഷ്‌മപരിശോധനയ്‌ക്ക് വിധേയമാക്കി. ഇതില്‍ 18.23 ലക്ഷത്തിലും (94ശതമാനം) തട്ടിപ്പ് സ്ഥിരീകരിച്ചു. ഇരട്ടസഹായം കൈപ്പറ്റുന്നവരുടെ വിവരം സംസ്ഥാനങ്ങൾക്ക് കൈമാറി. അനർഹരെ മുഴുവൻ എത്രയും വേഗം ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാന്‍ കേന്ദ്രസർക്കാർ നിർദേശം നല്കി ഏറ്റവും കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത് ഉത്തര്‍പ്രദേശിലാണ്(9.9 ലക്ഷം). രാജസ്ഥാൻ: 3.75 ലക്ഷം, ജാർഖണ്ഡ്: 3.04 ലക്ഷം എന്നിങ്ങനെയാണ് ഇരട്ടഗുണഭോക്താക്കളുടെ എണ്ണം. സ്വന്തമായി ഭൂമിയുള്ള കർഷക കുടുംബങ്ങൾക്ക് സാന്പത്തികസഹായം നൽകുകയാണ് പിഎം കിസാൻ പദ്ധതിയുടെ ലക്ഷ്യം. വർഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് വിതരണം ചെയ്യുന്നത്. മുന്പ് ഭൂമി ആരുടെ പേരിലായിരുന്നോ അവരുടെ വിശദാംശങ്ങൾകൂടി കൈമാറണം. 33.4 ലക്ഷം കേസുകളിൽ മുൻ ഭൂമി ഉടമസ്ഥരുടെ വിവരങ്ങൾ അസാധുവാണെന്നും കൃഷിമന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യക്തമായി.
