സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി
കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ മാസം അവസാനമാണ് വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം മുൻപ് വരെ കടുത്ത പനി, നടുവേദന, തുടങ്ങി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പട്ടാഴി അടൂർ, കൊല്ലം തുടങ്ങിയിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രോഗം സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനമാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതും മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചതും. ആരോഗ്യ വകുപ്പ് അധികൃതരും മറ്റും ഇവരുടെ വീട്ടിലെ കിണറ്റിൽ നിന്നും വീടിനു സമീപത്തെ ജലാശയങ്ങളിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇനിയും പുറത്തുവന്നിട്ടില്ല.
