ഫാസ്ടാഗ് ഇല്ലേ? ടോൾ ഇരട്ടി; യുപിഐയിൽ 25% അധികം, മാറ്റങ്ങൾ അറിയാം

നവംബര്‍ 15 മുതല്‍ സാധുവായ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പണമായി നല്കുമ്പോള് ഇരട്ടി തുക നല്‍കേണ്ടി വരും. എന്നാല്‍ യുപിഐ പേയ്മെന്റ് വഴി തുക അടയ്ക്കുന്നവരില്‍ നിന്ന് സാധാരണ ഉപയോക്തൃ ഫീസിന്റെ 1.25 മടങ്ങ് ഈടാക്കും. 2008 ലെ നാഷണല്‍ ഹൈവേ ഫീസ് നിയമങ്ങള്‍ ഭേദഗതി ചെയ്താണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഫാസ് ടാഗ് ഇല്ലാത്ത ഉപയോക്താക്കള്‍ക്കാണ് തുക അടയ്ക്കുന്ന രീതിക്കനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്തിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളില്‍ പണം ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒരു വാഹനത്തിന് സാധുവായ ഫാസ് ടാഗ് വഴി 100 രൂപയാണ് അടയ്ക്കേണ്ടതെങ്കില്‍ പണമായാണ് നല്കുന്നതെങ്കില് 200 രൂപയും യുപിഐ വഴി അടച്ചാല്‍ 125 രൂപയും ആയിരിക്കും ഫീസ്. ടോള്‍ പിരിവ് ശക്തിപ്പെടുത്തുക, ടോള്‍ പിരിവില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുക, ദേശീയ പാത ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി. 2025 നവംബര്‍ 15 മുതല്‍ ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിക്ക ദേശീയ പാതകളിലും ടോള്‍ പിരിവ് ഇതിനകം ഓട്ടോമേറ്റ് ചെയ്തിട്ടുള്ള ഫാസ് ടാഗ് അവതരിപ്പിച്ചതോടെ കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കുന്നു. ഫാസ് ടാഗ് ഇല്ലാത്തതോ താല്‍ക്കാലിക സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതോ ആയ ഇടയ്ക്കിടെയുള്ള ഹൈവേ ഉപയോക്താക്കള്‍ക്ക് യുപിഐ ഓപ്ഷന് സൗകര്യപ്രദമായ ഒരു ബദല്‍ വാഗ്ദാനം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.