പള്ളിയില്‍ നിന്ന് 1.33 ലക്ഷം കവർന്നയാൾ അറസ്റ്റിൽ

ഇരിക്കൂര്‍: പട്ടാപ്പകല്‍ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവർന്ന യുവാവിനെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന (40) ആണ് അറസ്റ്റിലായത്. ഇരിക്കൂര്‍ സിദിഖ് നഗറിലെ അബൂബക്കര്‍ സിദിഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവുമാണ് പ്രതി കവർന്നത്. കഴിഞ്ഞ 28ന് രാവിലെയായിരുന്നു കവർച്ച. ഇമാം രാവിലെ സമീപത്തെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിന് പോയ സമയത്തായിരുന്നു മോഷണം.എട്ടു വര്‍ഷത്തോളമായി പള്ളിയിലെ ഇമാം ആയി സേവനമനുഷ്ഠിക്കുകയാണ് ആഷിഖ്. പ്രതി മുഹാദ് മുന്ന ഇരിക്കൂറില്‍ വിവാഹം കഴിച്ച് പെരുവളത്തുപറമ്പിൽ താമസിക്കുന്ന വ്യക്തിയാണ്. മോഷണശേഷം ഇയാൾ ഉള്ളാളിലേക്ക് പോയി. പൊലീസ് ഉള്ളാളിലെത്തിയെങ്കിലും അവിടെനിന്നും ഇയാൾ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കണ്ണൂര്‍ ടൗണില്‍നിന്ന് പിടികൂടുകയായിരുന്നു.