വോട്ടർപട്ടിക പുതുക്കാൻ തീരുമാനമില്ല; വ്യാജ വാർത്തയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായിട്ടും പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ചുെന്നും വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമീഷൻ ഇതുവരെ എടുത്തിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമീഷൻ ഔദ്യോഗികമായി അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ചുമുള്ള വിവരങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിനെയോ സോഷ്യൽ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.തദ്ദേശസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാരാണുള്ളത്. 16,34,207 പേർ പുതിയതായി ഇടം നേടി. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്.
2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്. 941 പഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും ആറു കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. വോട്ടർപട്ടിക കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക സംബന്ധിച്ച് ആഗസ്ത് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്. കരട് വോട്ടർപട്ടികയിൽ ആകെ 2,66,78,256 വോട്ടർമാരാണ് ഉണ്ടായിരുന്നത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. തിരുത്തലിന് 13,859 പേരും വാർഡ് മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയിൽ നിന്നു പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണ് ലഭിച്ചിരുന്നത്. 2020ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 വോട്ടർമാരാണുണ്ടായിരുന്നത്.