കോഴിക്കോട്ട് ലാബിനുള്ളിൽ കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: ഉള്ളിയേരിയിൽ ലാബിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. ഇന്നലെ രാവിലെ ആറരയോടെ ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്നുപിടിച്ച് അക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ചതോടെ സമീപത്തെ ഹോട്ടൽ ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും പ്രതിരക്ഷപ്പെട്ടു. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ജോലി തേടി എത്തിയ ഇയാൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ജീവനക്കാരി ലാബ് തുറക്കുന്നത് കണ്ട് അകത്തുകയറി ആക്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ മറ്റ് മൂന്ന് കേസുകൾ കൂടി വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്ളിയേരി ടൗണിൽ ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിൽനിന്ന് ലഭിച്ച മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.