ഗതാഗതകുരുക്കിൽ വലഞ്ഞ് കണ്ണൂർ നഗരം

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവാതെ പൊലീസ് വലയുന്നു. ഓണ ദിനങ്ങളിലേക്ക് അടുക്കുന്നതിനാൽ ഗതാഗതക്കുരുക്കിന് ശമനം കാണാൻ പൊലീസ് വിയർക്കേണ്ടിവരും. മുൻ വർഷങ്ങളിൽ ദേശീയപാതയിലെ താഴെചൊവ്വവരെയും പുതിയതെരു വരെയും മാത്രമായിരുന്നു ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ താഴെ ചൊവ്വ മുതൽ ചാലവരെയും പുതിയതെരു മുതൽ വളപട്ടണം വരെയും കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കിഴുത്തള്ളി മുതൽ ചാല വരെയുള്ള ദേശീയപാത നിർമാണംമൂലം മേഖലയിലെ റോഡ് സൗകര്യങ്ങളിലെ പരിമിതിയാണ് ചാല വരെ നീളുന്ന ഗതാഗതക്കുരുക്കിന് കാരണം.പുതിയതെരു മുതൽ വളപട്ടണം വരെയുള്ള പഴയ ദേശീയപാതയിൽ അറ്റകുറ്റ പ്രവൃത്തികൾ ഇല്ലാത്തതും കെഎസ്ടിപി റോഡിൽ നിന്ന് ദേശീയപാതയിലേക്കും തിരിച്ചും വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലങ്ങളിലെ വാഹനത്തിരക്കുമാണ് മേഖലയിലെ ഗതാഗതക്കുരുക്കിന് കാരണo മുൻപ് അവധി ദിനങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ല. ഇപ്പോൾ ഞായറാഴ്ച അടക്കമുള്ള അവധി ദിനങ്ങളിലും കുരുക്കിന് ശമനമില്ല. ഞായറാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ട്രെയിൻ യാത്രയ്ക്കായി എത്തിയവർക്ക് നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു സ്റ്റേഷനിൽ.