കൈപൊള്ളാതെ സഞ്ചിനിറയ്ക്കാം; സപ്ലൈകോ ഓണച്ചന്ത ആഗസ്ത് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ആഗസ്ത് 25ന് തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. സെപ്തംബർ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകിട്ട് പുത്തരികണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും.ആഗസ്ത് 25 മുതൽ എല്ലാ നിയോജക മണ്ഡലത്തിലും സഞ്ചരിക്കുന്ന സപ്ലൈകോ വണ്ടികൾ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കും. റേഷൻ സംവിധാനത്തിലൂടെ വെള്ളകാർഡുകാർക്ക് 15 കിലോ സ്പെഷ്യൽ അരി പത്ത് രൂപ 90 പൈസയ്ക്ക് ലഭ്യമാക്കും. നീല കാർഡുകാർക്ക് പത്ത് കിലോയും ലഭ്യമാക്കും. പിങ്ക് കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ അഞ്ചു കിലോഗ്രാം അരി ലഭ്യമാക്കും. എഎവൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്.
സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്കും അരലിറ്റർ 179 രൂപയ്ക്കും ലഭ്യമാക്കും. സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപ നിരക്കിലും അരലിറ്റർ 219 രൂപയ്ക്കും ലഭ്യമാക്കും. സൺഫ്ലവർ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാന് ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും. എവൈഎ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട ആറ് ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുന്നതാണ്. ആഗസ്ത് 18 മുതല്‍ സെപ്തംബർ രണ്ട് വരെയാണ് കിറ്റ് വിതരണം. സബ്സിഡി സാധനങ്ങളിൽ വൻപയർ 75 രൂപ എന്നുള്ളത് 70 രൂപയായി വിലകുറയ്ക്കും. തുവരപരിപ്പ് 105 രൂപ എന്നുള്ളത് 93 രൂപയായി മാറ്റും. സബ്സിഡി മുളക് അര കിലോ എന്നുള്ളത് മാറ്റി ഒരു കിലോ ആക്കും. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി.