ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരെയുള്ള വ്യക്തിഹത്യ; നിയമനടപടിക്ക് ഡിവൈഎഫ്ഐ

പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറിസ്കൂളിൽ നടന്ന സമരവുമായി ബന്ധപ്പെട്ട്ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അക്ഷയ മനോജിനെതിരായ സൈബർ ആക്രമണത്തിലും വ്യാജ വാർത്തകളിലും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. എസ്എഫ്ഐ മണത്തണ സ്കൂൾ യൂണിറ്റിന്റെ ചുമതലയുള്ള അക്ഷയ രാവിലെ 8.30 ഓടെ സ്കൂളിലെത്തുകയും പഠിപ്പ് മുടക്ക് അറിയിക്കുകയും ചെയ്ത് മടങ്ങിയതാണ്. 11 മണിയോടെ സംഘപരിവാറുകാരനായ പിടിഎ അംഗം വ്യാജമായി വീഡിയോ ചിത്രീകരിക്കുകയും ചില ദൃശ്യമാധ്യമങ്ങൾക്ക് അയച്ചു കൊടുത്ത് വ്യാജ വാർത്ത ചമക്കുകയുമാണുണ്ടായത്.
സ്കൂൾ അധികൃതരുമായോ പിടിഎ അംഗങ്ങളുമായോ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മദർ പിടിഎ പ്രസിഡന്റ് ഇതിനെതിരെ പേരാവൂർ പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
ഗവർണറുടെ നയങ്ങൾക്കെതിരായ സമരങ്ങളെയാകെ കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നതിൽ വിറളിപൂണ്ട സംഘപരിവാർ, വസ്തുത വിരുദ്ധമായ കാര്യങ്ങൾകെട്ടിച്ചമച്ചുണ്ടാക്കി സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ച് വനിതാ നേതാവിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഡിവൈഎഫ്ഐപേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ടി.രഗിലാഷ് , ശ്രീജിത്ത് കാരായി, പി.എസ്.രജീഷ് , ടി.കെ.യൂനുസ് , സി.സനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.