മാലിന്യമുക്ത നവകേരള ക്യാമ്പയിൻ: ഒന്നാമതായി കണ്ണൂർ ജില്ല

കണ്ണൂർ: മാലിന്യ മുക്ത നവകേരളം പദ്ധതിയിലെ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 27 ഓളം നൂതന ആശയങ്ങൾ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ജില്ലയാണ് കണ്ണൂർ. മാലിന്യമുക്തം നവകേരള ക്യാമ്പയിൻ പൂർത്തീകരണത്തിൽ ഒന്നാം സ്ഥാനവും കണ്ണൂർ ജില്ലയ്ക്കാണ്. വാതിൽപടി ശേഖരണത്തിൽ 99 ശതമാനവും, യൂസർ ഫീ ശേഖരണത്തിൽ 95 ശതമാനവും നേട്ടം കൈവരിച്ചു. ജില്ലയിൽ പബ്ലിക് ബിന്നുകൾ ഇല്ലാത്ത 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിന്നുകൾ സ്ഥാപിച്ച് 100 ശതമാനം വിജയം കൈവരിച്ചു. പ്രവർത്തനക്ഷമം അല്ലാത്ത കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിൽ സെപ്റ്റംബറിൽ 100 ശതമാനവും പൂർത്തിയായി. വലിയ മാലിന്യ കൂനകൾ ഏറ്റെടുത്ത പദ്ധതികൾ സെപ്റ്റംബറിൽ 70 ശതമാനം പൂർത്തീകരിക്കും. ആറ് സാനിറ്ററി വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റുകൾ, മൂന്ന് എഫ് എസ് ടി പി, ഒൻപത് എ.സ്ടി.പി, ഒരു ഭൂഗർഭ എസ്ടിപി, ഒരു എംടിയു എന്നിവയാണ് നിലവിൽ ജില്ലയിൽ മുൻഗണനയുള്ള പദ്ധതികൾ. നിലവിൽ സാനിറ്ററി ലാൻഡ് ഫില്ലിംഗിനായി കെഎസ്ഡബ്ല്യൂ എം പി മുഖാന്തരം 36 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായിട്ടുണ്ട്.