54കാരിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും കൈക്കലാക്കിയയാൾ പിടിയിൽ

പഴയങ്ങാടി: വിധവയായ 54കാരിയെ വ്യാജരേഖയുണ്ടാക്കി വിവാഹം ചെയ്തതായി തെറ്റിധരിപ്പിച്ച് പീഡിപ്പിച്ചതിന് ശേഷം സ്വർണ്ണവും പണവും കാറും തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. എടക്കാട് കടമ്പൂർ മമ്മാക്കുന്ന് സ്വദേശി വി.ഫലീലി (50)നെയാണ് കണ്ണപുരം സി.ഐ ബാബുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പടന്ന പയ്യാങ്കലിലെ ഒളിവിൽ കഴിയുന്ന വാടകവീട്ടിൽ നിന്ന് പിടികൂടിയത്. 54 കാരിയുടെ സുഹൃത്തായ സ്ത്രീയുടെ പരിചയത്തിലാണ് ഫലീലുമായി പരിചയപ്പെടുകയും സൗഹൃദത്തിൽ ആവുകയും ചെയ്തത്. 2025 ജനുവരി മുതൽ മാർച്ച് വരയുള്ള കാലയളവിൽ ചെറുകുന്നിലെ ഇയാൾ വാടകക്ക് താമസിക്കുന്ന അപാർട്ട്മെന്റിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും 23 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയും, സ്ത്രീയുടെ പേരിൽ കാർ വായ്പയായി വാങ്ങി തട്ടിയെടുത്തുവെന്നുമാണ് പരാതി. സ്വത്ത് വിറ്റ് കിട്ടിയ 30 ലക്ഷം രൂപ കൈക്കലാക്കി എന്നും പരാതിയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഫലീൽ. തലശേരി, വടകര, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിലെ വാറണ്ട് പ്രതികൂടിയാണ് ഇയാൾ. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ഇയാൾ വിവാഹ തട്ടിപ്പ് വീരൻ ആണെന്ന നിഗമനത്തിലുമാണ് പൊലീസ്.