രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം

Share our post

ന്യൂഡൽഹി : ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുകയാണ് പ്രസ് ഇന്‍ഫന്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം. വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ട്വീറ്റിലൂടെ പിഐബി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പാകിസ്താന്റെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട് എന്നത് മാത്രമാണ് വസ്തുത. സുരക്ഷിത യാത്ര ഉറപ്പുവരുത്താനും പരിശോധനകള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി യാത്രകള്‍ ആരംഭിക്കാനുമായി യാത്രക്കാരോട് വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും എല്ലാത്തിനേയും തകര്‍ത്തുവെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. സേനാ മേധാവിമാരുമായി പ്രതിരോധമന്ത്രി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും പഞ്ചാബിലുമുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.നാളെ വരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. പത്താന്‍കോട്ടും രജൗരിയിലുമുള്‍പ്പെടെ ചാവേര്‍ ആക്രമണമുണ്ടായെന്നത് ആര്‍മി തള്ളി. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലേക്ക് പാകിസ്ഥാന്‍ എട്ട് മിസൈലുകള്‍ തൊടുത്തുവെങ്കിലും വ്യോമ സേന അവയെ നിലംതൊടാതെ നശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!