ഹരിതജീവിതം, നിതാന്തസേവനം

Share our post

കണ്ണൂർ: പൊള്ളുന്ന വെയിലായാലും കോരിച്ചൊരിയുന്ന മഴയാണെങ്കിലും പ്ലാസ്റ്റിക് ചാക്കുകെട്ടും താങ്ങി അവർ വീട്ടുമുറ്റത്തെത്തും. പ്ലാസ്റ്റിക് മാലിന്യം കൊണ്ടു പൊറുതിമുട്ടിയിരുന്ന നമ്മുടെയൊക്കെ വീടും പരിസരവും ഇത്രയും വൃത്തിയാക്കിയ ഹരിതകർമസേനാംഗങ്ങൾ ഉള്ളുപൊള്ളുന്ന വേദനയോടെയാണ് ജോലിക്കെത്തുന്നതെന്നു നമ്മളറിയുന്നില്ല. പകർച്ചവ്യാധി മുതൽ തെരുവുനായയുടെ കടി വരെ പേടിച്ചാണ് പലരും ജോലി ചെയ്യുന്നതെങ്കിൽ പ്രതിഫലമായി കയ്യിൽകിട്ടുന്നതോ തുച്ഛമായ സംഖ്യയും.

സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി 2017ൽ ആണ് മാലിന്യശേഖരണത്തിനായി ഹരിതകർമസേന രൂപീകരിച്ചത്. സംസ്ഥാനത്ത് 38,000 സേനാംഗങ്ങളാണുള്ളത്. ജില്ലയിൽ 2849ഉം. വീടൊന്നിന് മാസത്തിൽ 50 രൂപയാണു യൂസർഫീ. കടകളിൽ 100ഉം. മുൻപൊക്കെ യൂസർഫീ നൽകാൻ വീട്ടുകാർ മടിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സേനാംഗങ്ങൾ പറയുന്നത്. യൂസർഫീ സംബന്ധിച്ച് സർക്കാർ ഉത്തരവു വന്നതോടെയാണു തർക്കം തീർന്നത്. ഏറ്റവും വലിയ ഭീഷണി പാമ്പേഴ്സും ഭക്ഷണം കൊണ്ടുവരുന്ന കവറുകളുമാണ്. ചിലർ ഭക്ഷണാവശിഷ്ടം ഒഴിവാക്കാതെയാണു ചാക്കിൽ തള്ളുക. രണ്ടു ദിവസം കഴിയുമ്പോഴേക്കും അതിൽ പുഴു നിറഞ്ഞിരിക്കും. അതുപോലെതന്നെ പാമ്പേഴ്സും. ഇതേക്കുറിച്ചു അതതു വീട്ടുകാർക്കു ബോധവൽക്കരണം നൽകാറുണ്ടെന്നും ഈയൊരു പ്രവണത കുറഞ്ഞുവരുന്നുണ്ടെന്നുമാണ് കോർപറേഷനിലെ ഹരിതകർമ സേനാംഗമായ പയ്യാമ്പലം സ്വദേശി സൗമ്യ പറയുന്നത്.

സ്ഥിരവരുമാനം നിശ്ചയിക്കണം

കരിവെള്ളൂർ∙ ‘‘രാവിലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനിറങ്ങും, നാടിനു വേണ്ടി കൂടിയാണ് ഈ ജോലി ചെയ്യുന്നത് പക്ഷേ, സമൂഹത്തിൽ നിന്ന് അർഹമായ പദവിയും പരിഗണനയും ലഭിക്കുന്നില്ല’’. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളുടെ വാക്കുകൾ ഇവരുടെ മാത്രം വേദനകളല്ല. ഒട്ടുമിക്ക ഹരിതകർമസേനകൾക്കും ഇതു തന്നെയാണ് പറയാനുള്ളത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വീടുകളിലെത്തിയാൽ ആദ്യകാലത്ത് പലരും മുഖംതിരിക്കാറാണു പതിവ്. ഇപ്പോൾ ചുരുക്കം ആളുകൾ മാത്രമാണ് സഹകരിക്കാതെ മാറി നിൽക്കുന്നത്. ഓരോ തുകയാണു ലഭിക്കുന്നത്. തുല്യമായ സ്ഥിരവരുമാനം നിശ്ചയിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയാണ് ഹരിത കർമസേന.

ചെമ്പിലോട്ടിന്റെ കരുത്ത്

മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച വിവിധ അവാർഡുകളിൽ മാലിന്യ ഉറവിട സംസ്കരണത്തിനുള്ള പുരസ്കാരം ചെമ്പിലോട് പഞ്ചായത്തിന് ലഭിക്കുമ്പോൾ ആ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കുള്ളതാണ്. പഞ്ചായത്തിലാകെയുള്ള 9842 വീടുകളിലും സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഹരിതകർമസേന നല്ല ഇടപെടലാണു നടത്തുന്നതെന്ന് ഹരിതകർമസേന കോ ഓർഡിനേറ്ററും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനുമായ ഡി.ജിഷ പറഞ്ഞു.

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് വസ്തുക്കളും മെറ്റൽ കോട്ടിങ് കവറുകളും ലെതറും ചില്ലും കലക്ട് ചെയ്യും. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്നു മൂല്യവർധിതവസ്തുക്കൾ ഉൽപാദിപ്പിക്കുന്നു. മോണിറ്ററിങ് പ്രവർത്തനങ്ങളും ഫലപ്രദമായി നടക്കുന്നു.പഞ്ചായത്തിലെ 43 സേനാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. ജോലി സമയത്ത് നായ കടിച്ചാലും അസുഖമോ മറ്റോ ബാധിച്ചും അവധിയെടുക്കേണ്ടി വന്നാലും അത്തരം ദിവസങ്ങളിൽ ജോലി ചെയ്യാതെ തന്നെ വേതനം ലഭ്യമാക്കാൻ സേനാംഗങ്ങളുടെ വരുമാനത്തിൽ നിന്ന് കോർപസ് ഫണ്ട് ശേഖരിക്കുന്ന സമ്പ്രദായവും പഞ്ചായത്തിലുണ്ട്.സേനാംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാംപ് നടത്തി ചികിത്സ ആവശ്യമുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയോടെ ചികിത്സ ഉറപ്പാക്കാറുണ്ടെന്ന് ജിഷ പറഞ്ഞു.

പിടിച്ചുനിൽക്കുന്നത് യൂസർ ഫീയിൽ

മാലിന്യ ശേഖരണത്തിനു വാങ്ങുന്ന 50,100 രൂപ യൂസർ ഫീയാണു ഹരിതകർമസേനയെ നിലനിർത്തുന്നത്. എന്നാൽ സർക്കാർ യൂസർഫീ നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ സേനയുടെ പ്രവർത്തനം താളംതെറ്റും. അസംഘടിതമേഖലയായതിനാൽ സമരമൊന്നും വിജയിക്കുകയുമില്ല. ഒരു പഞ്ചായത്ത് വാർഡിൽ രണ്ട് ഹരിതകർമസേസാംഗമാണുള്ളത്. 20 ദിവസം കൊണ്ട് എല്ലാ വീടുകളിലും കയറി മാലിന്യം ശേഖരിക്കണം.

യൂസർഫീ ആയി ലഭിക്കുന്ന പണത്തിന്റെ 10% തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ആവശ്യങ്ങൾക്കായി തിരികെ നൽകുന്ന കോർപസ് ഫണ്ടിലേക്കു പിടിക്കും. സേനാംഗങ്ങൾക്കു ചികിത്സാ സഹായം, ജോലിക്കു വരാൻ പറ്റാത്ത സാഹചര്യങ്ങളിലെ സാമ്പത്തിക സഹായം എന്നിവയ്ക്കാണ് ഇതുപയോഗിക്കുന്നത്. മാലിന്യം ശേഖരിക്കാൻ വീടുകളിൽ ചെല്ലുമ്പോഴുണ്ടാകുന്ന പട്ടികടിയാണ് പലരും നേരിടുന്ന വലിയ വെല്ലുവിളി. കഴിഞ്ഞകൊല്ലം ജില്ലയിൽ14 പേർക്കാണു ജോലിക്കിടെ പട്ടികടിയേറ്റത്. അംഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഏർപെടുത്തിയിട്ടുണ്ടെങ്കിലും പട്ടികടിയേറ്റാൽ ഇൻഷുറൻസ് തുക ലഭിക്കാൻ പ്രയാസമാണ്.

24 മണിക്കൂർ ആശുപത്രി അഡ്മിറ്റ് ഉണ്ടെങ്കിലേ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയൂ. പട്ടികടിയേറ്റാൽ കുത്തിവയ്പ്പെടുത്ത് 14 ദിവസം വീട്ടിൽ വിശ്രമമാണു ഡോക്ടർമാർ നിർദേശിക്കുക. അതുകൊണ്ടുതന്നെ ഇൻഷുറൻസും ലഭിക്കില്ല. 14 ദിവസത്തെ കൂലിയും നഷ്ടമാകും. മാലിന്യം ശേഖരിക്കുന്ന ജോലിയായതിനാൽ ചർമരോഗം പിടിപെടുമോയെന്ന ആശങ്കയാണു പലർക്കും. ഗ്ലൗസുപയോഗിച്ചാണ് മിക്കവരും മാനിന്യമെടുക്കുന്നത്. മിക്ക പഞ്ചായത്തുകളും എല്ലാ കൊല്ലവും സേനാംഗങ്ങൾക്ക് ആരോഗ്യപരിശോധന നടത്തുന്നുണ്ട്.

‘‘പ്ലാസ്റ്റിക് ശേഖരിക്കാൻ വരുന്നവരെ യൂസർ ഫീയുടെ പേരിൽ ശത്രുക്കളെപോലെ കണ്ടിരുന്നു മുൻപ്. ഇപ്പോഴാ കാഴ്ചപ്പാടു മാറിയിട്ടുണ്ട്. നാട്ടിലെ ആളുകൾതന്നെയായതിനാൽ ഭക്ഷണവും കുടിക്കാൻ വെള്ളവുമൊക്കെ തരും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്നൊരു കാഴ്ചപ്പാട് എല്ലാവർക്കും വന്നിട്ടുണ്ട്’’– ചെമ്പിലോട്ടെ ഹരിതകർമസേന കോഓർഡിനേറ്റർ ഡി.ജിഷ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!