മംഗളൂരുവിൽ ബജ്‌റംഗ്ദൾ നേതാവ് വെട്ടേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് നിരവധി കൊലപാതക കേസിലെ പ്രതി സുഹാസ് ഷെട്ടി

മംഗളൂരു: മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ടു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതി സുഹാസ് ഷെട്ടി ആണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ മറ്റ് പല കൊലപാതക കേസുകളിലെയും പ്രതിയാണ്. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്. ഫാസില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിരിക്കെയാണ് സുഹാസ് കൊല്ലപ്പെട്ടത്. 2022 ജൂലൈ 28നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. ബജ്‌റംഗ്ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് ആയിരുന്നു അന്ന് സുഹാസ്. സംഭവത്തില്‍ ബാജ്‌പേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.