Connect with us

Kerala

അരലക്ഷം രൂപ ശമ്പളം, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തൊഴില്‍വാര്‍ത്തയുടെ മാതൃകാപരീക്ഷ

Published

on

Share our post

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഏതൊരാളും സ്വപ്‌നം കാണുന്ന സര്‍വീസുകളിലൊന്നാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഉയര്‍ന്ന ശമ്പളത്തിന് പുറമെ ജോലിയുടെ സ്വഭാവം കൊണ്ടും ഏറെ ആകര്‍ഷണീയമായ തസ്തിക കൂടിയാണിത്. നല്ല തയ്യാറെടുപ്പോടെ പഠനം നടത്തിയാല്‍ മികച്ച റാങ്ക് സ്വന്തമാക്കാനും സംസ്ഥാനത്തെ പ്രധാന അധികാരകേന്ദ്രത്തിന്റെ ഭാഗമാകാനും സാധിക്കും.പല സര്‍വീസുകളിലായി അവസരം.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നാണ് തസ്തികയെങ്കിലും പല സര്‍വീസുകളിലായി അവസരം ലഭിക്കും. കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ്, പബ്ലിക് സര്‍വീസ് കമ്മിഷനിലെ അസിസ്റ്റന്റ്, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഓഡിറ്റര്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ അസിസ്റ്റന്റ് തുടങ്ങിയ പ്രധാന കാര്യാലയങ്ങളിലേക്കുള്ള നിയമനം നടക്കുന്നതും ഈ ലിസ്റ്റില്‍ നിന്നാണ്. ഇതിന് പുറമെ സെക്രട്ടേറിയറ്റ് സര്‍വീസിലെ ഏറ്റവും വ്യത്യസ്തമായ സര്‍വീസായ സംസ്ഥാന ഓഡിറ്റ് സര്‍വീസ്, വിജിലന്‍സ് ട്രിബ്യൂണല്‍, സ്‌പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്കും നിയമനം നടത്തുന്നത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലിസ്റ്റില്‍നിന്നുമാണ്. സെക്രട്ടേറിയറ്റ്, പി.എസ്‌.സി, സ്റ്റേറ്റ് ഓഡിറ്റ് എന്നിവിടങ്ങളിലാണ് സാധാരണമായി കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത്.

അരലക്ഷം രൂപ ശമ്പളം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് തുടക്കത്തില്‍ തന്നെ 50,000 രൂപയ്ക്കുമേല്‍ ശമ്പളം ലഭിക്കും. മാത്രമല്ല മൂന്നുനാല് വര്‍ഷത്തിനുള്ളില്‍തന്നെ അടുത്ത പ്രമോഷന്‍ ലഭിക്കും-സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്. ക്ലറിക്കല്‍ സര്‍വീസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ അതേ ശമ്പള സ്‌കെയിലാണ് ഈ തസ്തികയുടെത്. അസിസ്റ്റന്റായി സര്‍വീസില്‍ പ്രവേശിച്ച് 8 മുതല്‍ 10 വരെ വര്‍ഷത്തിനുള്ളില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കും. ഹൈസ്‌കൂള്‍ ടീച്ചര്‍, എസ്‌ഐ തുടങ്ങിയ തസ്തികകളുടെതിന് സമാനമായ ശമ്പളമാണ് ഈ തസ്തികയില്‍ ലഭിക്കുക. അസിസ്റ്റന്റായി 10 മുതല്‍ 12 വരെ വര്‍ഷത്തിനുള്ളില്‍ സെക്ഷന്‍ ഓഫീസര്‍ പദവിയിലേക്ക് ഉയരാനാകും.

വകുപ്പുതല സ്ഥലംമാറ്റങ്ങളും സൗകര്യവും

സെക്രട്ടേറിയറ്റ് സര്‍വീസിലെ ഏത് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും പരസ്പരം സമ്മതത്തോടെ വകുപ്പുമാറി തങ്ങള്‍ക്ക് താത്പര്യമുള്ള വകുപ്പിലെത്താന്‍ അവസരമുണ്ട്. കൂടാതെ അന്തര്‍വകുപ്പ് സ്ഥലംമാറ്റം എന്ന ഓപ്ഷനുമുണ്ട്. തെക്കന്‍ ജില്ലകള്‍ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് സെക്രട്ടേറിയറ്റ് ജോലിക്ക് പലപ്പോഴും താത്പര്യക്കുറവുണ്ടാകാം. ഈ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ നിയമനം ലഭിക്കുന്ന പക്ഷം പിഎസ്‌സിയിലേക്കോ, സ്റ്റേറ്റ് ഓഡിറ്റിലേക്കോ മാറ്റം വാങ്ങി സ്വന്തം ജില്ലയിലെത്തി ജോലിനോക്കാം.

രണ്ട് ഘട്ട പരീക്ഷ

പ്രിലിമിനറി പരീക്ഷ, രണ്ട് പേപ്പറുകള്‍ അടങ്ങുന്ന മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ വിജയിക്കുന്നവരെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമനത്തിന് പരിഗണിക്കുക. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യരീതിയാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍.

നിലവില്‍ പിഎസ്‌സി നടത്തിവരുന്ന ബിരുദതല പ്രിലിമിനറി പരീക്ഷയുടെ ഭാഗമായിരിക്കും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയും. ഇതിന്റെ സിലബസിലും മാറ്റം വരുത്തിയിട്ടില്ല. മെയിന്‍ പരീക്ഷ എഴുതുന്നതിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇതില്‍നേടുന്ന മാര്‍ക്ക് റാങ്ക് നിര്‍ണയത്തില്‍ പരിഗണിക്കില്ല. മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ നേടുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

ഒരുമണിക്കൂര്‍ 30 മിനിറ്റുവീതം ദൈര്‍ഘ്യമുള്ള രണ്ട് ഒഎംആര്‍ പരീക്ഷകളാണ് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റിന്റെ മെയിനിനുള്ളത്. ഇംഗ്ലീഷിനുപുറമേ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. ഓരോ പേപ്പറിനും 100 മാര്‍ക്ക് വീതം എന്നരീതിയില്‍ ആകെ 200 മാര്‍ക്കിനാണ് മെയിന്‍ പരീക്ഷ നടത്തുന്നത്. പൊതുവിജ്ഞാനം, കണക്ക്/മെന്റല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മെയിന്‍ പരീക്ഷയുടെ പേപ്പര്‍ 1. സ്‌പെഷ്യലൈസ്ഡ് ആയ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്നതാണ് പേപ്പര്‍ 2. റാങ്ക് നിര്‍ണയത്തില്‍ ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് നിര്‍ണായകമാണ്. കൃത്യമായ തയ്യാറെടുപ്പോടെ ഇന്റര്‍വ്യൂവിനെ നേരിട്ടാല്‍ വിജയം ഉറപ്പാണ്.

പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം?

പൊതുഭരണം, മാനേജ്മെന്റ് വിഷയങ്ങളില്‍ പ്രസ്തുത വിഷയങ്ങളുടെ ബിരുദതലത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ച് പരീക്ഷയ്‌ക്കൊരുങ്ങുന്നതാണ് ഉചിതം. ഭരണഘടനയുമായി ബന്ധപ്പെട്ട് നിരവധി ആധികാരികഗ്രന്ഥങ്ങള്‍ ലഭ്യമാണ്. കേരളമാതൃക വികസനം, കേരള ഇക്കോണമി വിഷയങ്ങളിലെ ഏറ്റവും പ്രധാന പഠന/ഗവേഷണ സ്ഥാപനം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്.) ആണ്. സ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചാല്‍ നിരവധി പ്രസിദ്ധീകരണങ്ങളുടെയും അനുബന്ധവിവരങ്ങളുടെയും വിശദാംശങ്ങള്‍ ലഭിക്കും. കൂടാതെ, സംസ്ഥാന ആസൂത്രണ കമ്മിഷന്റെ പ്രസിദ്ധീകരണങ്ങള്‍-പ്രത്യേകിച്ച്, ഇക്കണോമിക് സര്‍വേ റഫര്‍ ചെയ്യേണ്ടതുണ്ട്. പരിസ്ഥിതി, ദുരന്തനിവാരണം എന്നീ വിഷയങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ദുരന്തനിവാരണ അതോറിറ്റി, ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ വെബ്സൈറ്റുകള്‍ പഠനവിധേയമാക്കുന്നത് ഗുണം ചെയ്യും.

മികച്ച റാങ്കിന് മാതൃകാപരീക്ഷയായാലോ?

മേയ് 24-ന് തുടങ്ങുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലായിരിക്കും ഉദ്യോഗാര്‍ഥികള്‍. പഠനനിലവാരം സ്വയം വിലയിരുത്താനും വേണ്ട മാറ്റങ്ങള്‍ വരുത്താനും ഒരു മാതൃകപരീക്ഷയായാലോ? പിഎസ്‌സി നടത്തുന്ന അതേ മാതൃകയില്‍ പരീക്ഷ എഴുതി മികച്ച റാങ്ക് നേട്ടത്തിന് അവസരമൊരുക്കുകയാണ് മാതൃഭൂമി തൊഴില്‍വാര്‍ത്ത. മേയ് 4-ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലായി മാതൃകാ പരീക്ഷ നടക്കും. ഒഎംആര്‍ രീതിയിലാണ് പരീക്ഷ. പിഎസ്സി ബിരുദതല പ്രാഥമികപരീക്ഷയുടെ സിലബസ് അനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ 100 ഒബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റുകൊണ്ട് ഉത്തരം കണ്ടെത്തി ഒഎംആര്‍ഷീറ്റിലെ ബബിളുകള്‍ കറുപ്പിക്കണം. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കും. രാവിലെ 10 മണിമുതലാണ് പരീക്ഷ.

വിദഗ്ധര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍

പിഎസ്‌സി പരീക്ഷയുടെ അതേ മാതൃകയില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് മാതൃകാപരീക്ഷയുടെ മുഖ്യ ആകര്‍ഷണം. ചോദ്യങ്ങളുമായി പരിചയപ്പെടാന്‍ സാധിക്കുന്നത് പരീക്ഷയുടെ രീതിയും ചോദ്യശൈലിയും മനസ്സിലാക്കാന്‍ സഹായകമാകും.

ആഴത്തിലുള്ള പഠനത്തിനൊപ്പം മാതൃകാപരീക്ഷകള്‍ നിരന്തരം പരിശീലിക്കുന്നത് മികച്ച റാങ്കിലേയ്ക്ക് നയിക്കും. ഒരു വിഷയത്തില്‍ എത്രമാത്രം അറിവുണ്ടെന്ന് മനസ്സിലാക്കാനും പഠനരീതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താനും ഇത് സഹായിക്കും. പിഎസ്‌സി ചോദ്യശൈലിയില്‍ മാറ്റം വന്നതിനാല്‍ പരീക്ഷാഹാളില്‍ സമയപ്രശ്‌നം എല്ലാ ഉദ്യോഗാര്‍ഥികളും നേരിടുന്ന പ്രതിസന്ധിയാണ്. ചോദ്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നതിന് സമയം വേണ്ടിവരാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും മാതൃകാപരീക്ഷകളെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. പരീക്ഷ നിശ്ചിത സമയത്തിനുള്ളില്‍ എഴുതി തീര്‍ക്കാന്‍ ഇത്തരം പരീക്ഷകളാണ് സഹായിക്കുക.

ഉദ്യാഗാര്‍ഥികള്‍ ചെയ്യേണ്ടത്

തൊഴില്‍വാര്‍ത്ത നടത്തുന്ന മാതൃകാ പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 250 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. https://mbiurl.in/m5wnx എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ആറുമാസത്തെ ജികെ ആന്‍ഡ് കറന്റ് അഫയേഴ്സ് മാസിക അല്ലെങ്കില്‍ നാലുമാസത്തെ മാതൃഭൂമി തൊഴില്‍വാര്‍ത്ത സൗജന്യമായി ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ടെസ്റ്റുകളും സൗജന്യമായി പ്രാക്ടീസ് ചെയ്യാം.


Share our post

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!