ഹജ്ജ് യാത്ര അനിശ്ചിതത്വം നീങ്ങിയില്ല; കേരളത്തിൽ യാത്ര മുടങ്ങുന്നത് 11,000 പേർക്ക്

മലപ്പുറം : സ്വകാര്യ ഓപറേറ്റർമാർ വഴി ഹജ്ജിനു പോകാൻ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല. സൗദിയുടെ ഹജ്ജ് പോർട്ടൽ അടക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് സ്വകാര്യ ഗ്രൂപ് വഴി പുറപ്പെടേണ്ട 42,500 തീർഥാടകരുടെ യാത്ര അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ യഥാസമയം അറിയിച്ചില്ലെന്നാണ് ഓപറേറ്റർമാർ പറയുന്നത്. എന്നാൽ, പ്രതിസന്ധിക്ക് കാരണം ഓപറേറ്റർമാരുടെ വീഴ്ചയാണെന്ന് സർക്കാർ പറയുന്നു. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങി. യാത്ര വെട്ടിച്ചുരുക്കിയതിനാലാണോ ഈ വിഷയം ചർച്ച ചെയ്യാതെ പോയതെന്ന് വ്യക്തമല്ല.