Connect with us

Kerala

സൗജന്യ സ്കൂൾ യൂണിഫോം; ബി.പി.എല്ലുകാരും എസ്‌.സി-എ.സ്ടി വിഭാഗവും പുറത്ത്

Published

on

Share our post

തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽനിന്ന് രണ്ടുവർഷമായി ഏറ്റവും അർഹതയുള്ള വിഭാഗങ്ങൾ പുറത്ത്. സർക്കാർ ഹൈസ്‌കൂളുകളുടെ ഭാഗമായ എൽ.പി, യു.പി ക്ലാസുകളിലും എട്ടാം ക്ലാസിലും പഠിക്കുന്ന ബി.പി.എൽ, എസ്‌.സി-എ.സ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കുമാണ് രണ്ടുവർഷത്തെ യൂണിഫോം അലവൻസ് കിട്ടാനുള്ളത്. അതേസമയം, സർക്കാർ ഹൈസ്‌കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും തുക കിട്ടിയിട്ടുമുണ്ട്.

ബി.പി.എൽ, എസ്‌.സി-എസ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്രശിക്ഷ കേരള (എസ്എസ്‍കെ) പദ്ധതിയനുസരിച്ച് കേന്ദ്രഫണ്ടിൽനിന്നാണ്. 2024-25 വർഷം പിഎം ശ്രീ ബ്രാൻഡിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എസ്എസ്‍കെ ഫണ്ട് പൂർണമായും മുടങ്ങിക്കിടക്കുകയാണ്. 2023-24-ൽ 328 കോടി രൂപ നാലുഘട്ടമായി അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് ഗഡു മാത്രമാണ് കിട്ടിയത്. ഇത്തരത്തിൽ കേന്ദ്രഫണ്ട് കുടിശ്ശികയായതിനാലാണു യൂണിഫോം അലവൻസ് വിതരണം മുടങ്ങിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

ഗവ. ഹൈസ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകുന്നത്. സ്വതന്ത്രമായി നിൽക്കുന്ന സർക്കാർ എൽപി, യുപി സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും എയ്ഡഡ് എൽപിയിലെ കുട്ടികൾക്കും സംസ്ഥാന സർക്കാർ നേരിട്ട് കൈത്തറി യൂണിഫോമും നൽകുന്നു.

അടുത്ത അധ്യയനവർഷത്തെ യൂണിഫോമിനായി 79.01 കോടി രൂപ സംസ്ഥാനം അനുവദിച്ചിട്ടുണ്ടെങ്കിലും സൗജന്യ യൂണിഫോമിന്റെ യഥാർഥ അവകാശികൾ ഇതിലുൾപ്പെടുന്നില്ലെന്നതാണ് പ്രധാനാധ്യാപകരെയും പിടിഎെയയും പ്രതിസന്ധിയിലാക്കുന്നത്. കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങൾക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്. രണ്ടുവർഷം പിന്നിട്ടിട്ടും കടം വീട്ടാനാകാത്തതിനാൽ പ്രധാനാധ്യാപകർ സമ്മർദത്തിലാണ്. ഇതിനു പുറമേ, സ്വന്തംനിലയിൽ യൂണിഫോം വാങ്ങേണ്ടിവരുന്ന രക്ഷിതാക്കൾ പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്.

20 കോടിയോളം രൂപയാണു സ്‌കൂളുകൾക്ക് കുടിശ്ശികയായി നൽകാനുള്ളത്. എസ്എസ്‍കെ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രഫണ്ട് തടസ്സപ്പെട്ടാലും 40 ശതമാനം വരുന്ന സർക്കാർ വിഹിതം അനുവദിക്കുകയാണെങ്കിൽ സൗജന്യ യൂണിഫോമിന് യഥാർഥ അർഹതയുള്ള വിഭാഗങ്ങൾക്കും അലവൻസ് ഉറപ്പുവരുത്താനാകും. എന്നാൽ, കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സംസ്ഥാനഫണ്ടുമില്ലെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്നത്.


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!