Connect with us

PERAVOOR

പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

Published

on

Share our post

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.

മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.

പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post

PERAVOOR

എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

Published

on

Share our post

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.


Share our post
Continue Reading

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!