ഓൺലൈൻ ഗെയിം ചൂതാട്ടത്തിലെ പ്രധാന പ്രതി കണ്ണൂരിൽ പിടിയിൽ

Share our post

കണ്ണൂർ: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി കണ്ണൂരിൽ പിടിയിലായി. ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി (25) യെ ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 41 മൊബൈൽ ഫോണുകളും രണ്ട് ലാപ് ടോപ്പും മൊബൈൽ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം. ബാംഗ്ലൂർ- കണ്ണൂർ എക്സ്പ്രസിൽ വച്ചാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. റെയിൽവേ എസ്ഐ വിജേഷ്, ഡാൻസാഫ് എസ്ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നതായ വിവരത്തെ തുടർന്ന് ട്രെയിനുകളിൽ കർശന പരിശോധന തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!