Kannur
അഭിമാനക്കസവുചുറ്റി എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് വാസന്തി; അടുത്ത യാത്ര ചൈനയിലേക്ക്

തളിപ്പറമ്പ്: ‘സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ജീവിതം ഒന്നേയുള്ളൂ. അത് നമുക്കുവേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടി ആസ്വദിക്കും.’ തയ്യൽ ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്ന് ഒരുപങ്ക് മാറ്റിവെച്ച് തനിച്ച് എവറസ്റ്റ് കയറി തിരിച്ചെത്തിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ 59-കാരി ചെറുവീട്ടിൽ വാസന്തിയുടെ വാക്കുകളാണിവ. മനോധൈര്യം മുറുകെപ്പിടിച്ച് വാസന്തി എവറസ്റ്റിലേക്ക് ഒറ്റയ്ക്ക് തിരിച്ചത് ഫെബ്രുവരി ഒൻപതിന്. എന്നെങ്കിലും എവറസ്റ്റിൽ എത്തിയാൽ കേരളത്തിന്റെ തനത് കസവുസാരി അണിയണമെന്നായിരുന്നു ആഗ്രഹം. കസവുസാരിയണിഞ്ഞ് കൈയിൽ ഇന്ത്യൻ പതാകയുമായി എവറസ്റ്റിന്റെ ഉയരങ്ങളിലെത്തിയ ചിത്രങ്ങളും വീഡിയോകളും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി.
നാലുമാസം മുൻപേയുള്ള തയ്യാറെടുപ്പ്
യാത്രയ്ക്ക് നാലുമാസം മുൻപേ തുടങ്ങിയതാണ് വാസന്തിയുടെ തയ്യാറെടുപ്പ്. എവറസ്റ്റിലേക്ക് പോയവരുടെ വീഡിയോകൾ യൂട്യൂബ് വഴി കണ്ടു. ശരീരത്തെ യാത്രയ്ക്ക് പാകപ്പെടുത്താൽ ട്രെക്കിങ് ഷൂ ധരിച്ച് രാവിലെ മൂന്നുമണിക്കൂർ നടത്തം ശീലമാക്കി. ബെംഗളൂരുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാനം റദ്ദാക്കിയതിനാൽ യാത്ര തടസ്സപ്പെട്ടു. യാദൃച്ഛികമായി കണ്ട ജർമൻ ദമ്പതിമാർക്കൊപ്പം ടാക്സിയിൽ നേപ്പാളിലെ സുർഖേതിലെത്തി. ഫെബ്രുവരി 15-നാണ് ട്രക്കിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളെടുത്തായിരുന്നു യാത്ര.23-ന് ഉച്ചയ്ക്ക് 12-ന് എവറസ്റ്റിന്റെ തെക്കൻ ബേസ് ക്യാമ്പിലെത്തി. മാർച്ച് രണ്ടിനാണ് തിരിച്ചെത്തിയത്.
ഹെലികോപ്റ്റർ യാത്രയെന്ന ആഗ്രഹം
എവറസ്റ്റ് യാത്രയോടൊപ്പമുള്ള മറ്റൊരു ആഗ്രഹമായിരുന്നു ഹെലികോപ്റ്റർ യാത്ര. തിരികെയുള്ള നടത്തം ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗോരക്ഷപ്പിൽനിന്ന് ലുക്ലുവരെ ഹെലികോപ്റ്ററിൽ വരാൻ തിരുമാനിച്ചു. യാത്രാച്ചെലവ് കേട്ട് ആദ്യം അമ്പരന്നെങ്കിലും ഒരു യുവാവ് തന്റെ സഹപാഠിക്കുവേണ്ടി ഹെലികോപ്റ്റർ ഷെയർചെയ്യുമോ എന്ന് ചോദിച്ചുവന്നു. അതോടെ ആ സ്വപ്നവും സഫലമായി. എവറസ്റ്റിലേക്ക് ഇത് ആദ്യ യാത്രയാണെങ്കിലും വാസന്തിയുടെ ആദ്യ ദീർഘയാത്ര കഴിഞ്ഞവർഷം മേയിൽ തായ്‌ലാൻഡിലേക്കായിരുന്നു.
അടുത്ത യാത്ര ചൈനയിലേക്ക്
യാത്രയോടുള്ള കമ്പം ഒട്ടും കുറയാത്ത വാസന്തിയുടെ അടുത്ത ലക്ഷ്യം ചൈനയാണ്. ചെറിയ പ്രായംമുതലേ കേൾക്കുന്ന ചൈന വൻമതിൽ നേരിട്ടുകാണണം. ആ യാത്രയ്ക്ക് മുന്നോടിയായി ഫോണിലൂടെ ചൈനീസ് പഠിക്കുന്ന തിരക്കിലാണ് വാസന്തി.
യാത്ര തയ്യൽ വരുമാനത്തിലൂടെ
37 വർഷമായി തയ്യൽ ജോലിയാണ്. അതിലൂടെ കിട്ടുന്ന വരുമാനം മിച്ചംവെച്ചാണ് ഓരോ ആഗ്രഹവും നിറവേറ്റുന്നത്. ഈ യാത്രയ്ക്ക് അധികമായി പണം ആവശ്യംവന്നാലോയെന്ന് കരുതി കൈയിലുണ്ടായ സ്വർണമാല മകനെ ഏൽപ്പിച്ചാണ് വന്നത്. ഈ സ്വർണം വിറ്റോ പണയംവെച്ചോ പണം തന്റെ അക്കൗണ്ടിൽ അയക്കണമെന്ന് പറഞ്ഞു. അത് ആവശ്യമായിവന്നു. കൈയിലുള്ള പണം ഹെലിക്കോപ്റ്റർ യാത്രയ്ക്ക് തികയുമായിരുന്നില്ല. മകനോട് പറഞ്ഞപ്പോൾ തന്നെ അവൻ പണം അയച്ചുതന്നു. എവറസ്റ്റിലേക്കുള്ള യാത്രയിൽ ആകെ ചെലവായത് 1.45 ലക്ഷം രൂപയാണ്. അതിൽ ഹെലികോപ്റ്ററിനാണ് അധികപണവും -വാസന്തി പറഞ്ഞു. ഇലക്‌ട്രീഷ്യനായിരുന്ന ഭർത്താവ് ലക്ഷ്മണൻ മൂന്ന് വർഷം മുൻപാണ് മരിച്ചത്. മൂത്ത മകൻ സി.എൽ. വിനീത് മൈസൂരുവിൽ ജോലിചെയ്യുകയാണ്. ഇളയ മകൻ സി.എൽ. വിവേക് സിനിമോട്ടോഗ്രാഫറാണ്.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
Kannur
സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.
സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.
Kannur
കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകർക്ക് മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.
ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.
ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ആണ് ജപ്പാനിൽ നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.
ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത് കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ് നേരിട്ട് NSDC സെന്റിങ് ഓർഗനൈസഷന് അടക്കേണ്ടതാണ്. NSDC website ആയ https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്