750 ആദിവാസി ഭവനങ്ങളിലെത്തും, സൗരവൈദ്യുതി

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സൗരവൈദ്യുതി എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. നാലുജില്ലകളിലായി 750 വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതീകരിക്കാനാണ് പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ പദ്ധതി.സർക്കാർ ഏജൻസിയായ അനർട്ടിനാകും നടത്തിപ്പുചുമതല. ഇതിനുള്ള സാധ്യതാ പഠനവും പൂർത്തിയായി. പാലക്കാട്, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ജില്ലകളിലെ 24 വിദൂര ആദിവാസി ഊരുകളിലെ വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാകും ഇതിന്റെ ചെലവ് വഹിക്കുക. ഇതിന്റെ അനുപാതം കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനിക്കും. 750 ആദിവാസി വീടുകളിൽ സൗരോർജമെത്തിക്കാമെന്ന പദ്ധതിയുടെ ശുപാർശ കേന്ദ്രസർക്കാരിന് ഉടൻ സമർപ്പിക്കും. ഇതിനുശേഷമാകും അന്തിമ തീരുമാനം. നിലവിൽ പാലക്കാട്ടും മലപ്പുറത്തുമായി 98 ആദിവാസി വീടുകളിൽ സൗരോർജ വൈദ്യുതി എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് നൽകുന്ന ശുപാർശയിലില്ലാത്ത 98 വീടുകളാണിത്.