ഉപയോഗ ശൂന്യമായ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, വീട്ടിലെത്തി ശേഖരിക്കും

ഉപയോഗ ശൂന്യമായ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനുള്ള പുതിയ പദ്ധതി പരിചയപ്പെടുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫെയ്സ്ബുക്കില്‍ പങ്കിട്ട വിഡിയോയിലൂടെയാണ് മന്ത്രി ഈ വിവരം പൊതുജനങ്ങളുമായി പങ്കുവച്ചത്. ഇനിമുതൽ കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയരുതെന്നും ഇതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ശാസ്ത്രീയമായ New Programme for Removal of Unused Drugs (nPROUD) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.പരസ്യം ചെയ്യൽപുതിയ പദ്ധതി അനുസരിച്ച് ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് കൊണ്ടുപോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും.
ഷോപ്പുകളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും മരുന്നുകൾ ശേഖരിക്കുന്നതിനായി സൈറ്റുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്കും ഇത്തരം ഉപയോഗ ശൂന്യമായ മരുന്നുകള്‍ സൈറ്റുകളിൽ എത്തിക്കാവുന്നതാണ്. ഇത്തരം ശേഖരിക്കുന്ന മരുന്നുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡ പ്രകാരം ശാസ്ത്രീയമായി സംസ്കരിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് പുതിയ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാകുന്നതെന്നത് ശ്രദ്ധേയമാണ്.