Kannur
കണ്ണൂർ ബീച്ച് റൺ എട്ടാമത് എഡിഷൻ 23ന് പുലർച്ചെ പയ്യാമ്പലം തീരത്ത്

കണ്ണൂർ : പയ്യാമ്പലത്ത് അലകടലിനോടു മത്സരിച്ച് ആവേശത്തിരമാല തീർക്കാൻ ബീച്ച് റണ്ണിന്റെ എട്ടാമത് എഡിഷന് കണ്ണൂർ ഒരുങ്ങി. ഓരോ വർഷവും ഏറിവരുന്ന പങ്കാളിത്തവും വൈവിധ്യങ്ങളും സമ്മാനത്തുകയുമെല്ലാമാണ് കണ്ണൂർ ബീച്ച് റണ്ണിനെ വേറിട്ടു നിർത്തുന്നത്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ബീച്ച് റണ്ണിന്റെ സംഘാടനം. 2015 മുതൽ നടന്നു വരുന്ന ബീച്ച് റൺ വടക്കേ മലബാറിലേക്ക് രാജ്യാന്തര മാരത്തൺ ഓട്ടക്കാരും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ ഒഴുകിയെത്തുന്ന വാർഷിക ഉത്സവമായി മാറിക്കഴിഞ്ഞു.
ഓരോ വർഷവും പങ്കാളിത്തം കൂടിവരുന്നത് ആവേശകരമാണെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു.
ഇത്തവണ 23നാണ് ബീച്ച് റൺ നടക്കുന്നത്. 2010ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി സ്വർണം നേടിയ ദീർഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരനാണ് ഇത്തവണത്തെ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസഡർ. കായികപ്രതിഭകളുമായി സംവദിക്കാനായി 22നു തന്നെ പ്രീജ കണ്ണൂരിലെത്തും. 23ന് ബീച്ച് റണ്ണിലും പങ്കുചേരും. 23നു പുലർച്ചെ 5.30ന് പയ്യാമ്പലത്ത് ഒത്തുചേരുന്ന ജനസഞ്ചയം സൂംബ നൃത്തച്ചുവടുകളോടെ വാം അപ് പൂർത്തിയാക്കിയാണ് ഓടിത്തുടങ്ങുക. ഡൽഹിയിൽ നിന്നുള്ള സെലിബ്രിറ്റി ഡാൻസർ സമീർ സചിദേവിന്റെ നേതൃത്വത്തിലുള്ള സൂംബാ മാജിക്ക് ഗ്രൂപ്പാണ് സൂംബ ഡാൻസ് പരിശീലിപ്പിക്കുക.
കായിക രംഗത്തു കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതിയ ഖ്യാതിയുണ്ട്, ബീച്ച് റണ്ണിന്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര മാരത്തൺ താരങ്ങൾ ബീച്ച് റണ്ണിൽ ഇതിനകം പങ്കാളികളായി. മാത്രമല്ല, ബീച്ച് റണ്ണിൽ ഓടിത്തുടങ്ങിയവരിൽ പലരും ഇപ്പോൾ രാജ്യാന്തര മാരത്തണുകളിൽ ശ്രദ്ധേയരാണ്. ആരോഗ്യസംരക്ഷണം, കായിക വളർച്ച, വിനോദസഞ്ചാരം എന്നിവയ്ക്കു പുറമേ ലഹരി വിരുദ്ധ സന്ദേശ പ്രചാരണവും ബീച്ച് റണ്ണിന്റെ ലക്ഷ്യങ്ങളാണ്. കണ്ണൂർ വിമാനത്താവളം വഴി വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഉത്തര മലബാറിലെ ടൂറിസം സാധ്യത വളർത്താനും ബീച്ച് റൺ പ്രയോജനപ്പെടുമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് സംഘാടനത്തിന് തുടക്കം മുതൽ പ്രധാന പിന്തുണ നൽകുന്നത്. പങ്കെടുക്കാൻ റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.
പ്രൈസ് മണി തുക 4 ലക്ഷത്തിലേറെ
ഹാഫ് മാരത്തൺ ഉൾപ്പെടെ നാലു വിഭാഗങ്ങളിലായി നടക്കുന്ന ബീച്ച് റണ്ണിന് 4 ലക്ഷത്തിലേറെ രൂപയാണ് മൊത്തം പ്രൈസ്മണി പ്രഖ്യാപിച്ചിരിക്കുന്നത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, വെറ്ററൻസ്, കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ 3 കിലോമീറ്റർ ഫാമിലി റൺ എന്നിവയാണ് ഈ വർഷത്തെ കാറ്റഗറികൾ. നാലു വിഭാഗത്തിലും പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയും:
21.1 കിലോമീറ്റർ ഹാഫ് മാരത്തൺ – 60,000 രൂപ, 30,000 രൂപ, 20,000 രൂപ.
10 കിലോമീറ്റർ – 30,000 രൂപ, 15,000 രൂപ, 6,000 രൂപ.
വെറ്ററൻസ് 10 കിലോമീറ്റർ – 20,000 രൂപ, 10,000 രൂപ, 4,000 രൂപ. 3 കിലോമീറ്റർ ഹെൽത്ത് റൺ – 5,000 രൂപ, 2500 രൂപ, 1000 രൂപ.
റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.
കുടുംബത്തിനൊപ്പം ഓടാം, ആരോഗ്യത്തിനായി ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന സന്ദേശമുയർത്തിയാണ് ബീച്ച് റണ്ണിൽ ഫാമിലി റൺ എന്ന വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി എത്തിയ മാതാപിതാക്കൾ മുതൽ എൺപതു പിന്നിട്ടവർ വരെ മുൻ വർഷങ്ങളിൽ ഫാമിലി റണ്ണിൽ അണിനിരന്നത് ആവേശകരമായിരുന്നു. വ്യായാമം ശീലമാക്കാനുള്ള പ്രേരണയായി ഫാമിലി റൺ മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾക്കൊപ്പം ഓടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
Kannur
കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.
നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.
ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.
യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ
* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ
* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കുള്ള നിർദേശങ്ങൾ
* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Kannur
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.
നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.
Kannur
കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.
പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്