Kerala
സംസ്ഥാന ബജറ്റ്: കണ്ണൂരിന് നേട്ടങ്ങൾ ഏറെ

2025-26 സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചു.
* വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലൂടെയുള്ള സാമ്പത്തിക വികസനം
കേരള സംസ്ഥാനത്ത് ആകെ 1800 കിലോ മീറ്ററോളം നീളത്തിലുള്ള ഉൾനാടൻ ജലഗതാഗത മാർഗങ്ങളുണ്ട്. ഇതിൽ നാഡീരേഖയായി വർത്തിക്കുന്നതാണ് കോവളം-നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ. ഉൾനാടൻ ജലപാതകളിലൂടെയുള്ള വിനോദസഞ്ചാരം, ജലഗതാഗതം, ചരക്ക് നീക്കം എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി കോവളത്തിനും ബേക്കലിനും ഇടയിലുള്ള ഉൾനാടൻ ജലപാതയുടെ സമ്പൂർണമായ പുനരുജ്ജീവനവും വികസനവും സർക്കാർ ലക്ഷ്യമിടുന്നു. ഈ പ്രവർത്തനങ്ങളെല്ലാം 2026ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. വലിയ നിക്ഷേപങ്ങൾ ആവശ്യമുള്ള വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി 500 കോടി രൂപ ഈ വർഷം മാറ്റിവെക്കും.
* തീരദേശഹൈവേയോട് ചേർന്നുള്ള മേഖലകളുടെ സാമ്പത്തിക വികസനം
തീരദേശ ഹൈവേ തിരുവനന്തപുരത്തെ പൂവാറിൽ നിന്നും കാസർകോട് ജില്ലയിലെ തലപ്പാടി വരെ വ്യാപിച്ചു കിടക്കുന്നതും കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. തീരദേശ ഹൈവേ കടന്നുപോകുന്ന എട്ട് തീരദേശ ജില്ലകളിൽ കണ്ടെത്തിയിട്ടുള്ള 181 ഏക്കർ വിസ്തീർണമുള്ള 68 ലാന്റ് പാർസലുകളുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുവരികയാണ്. തീരദേശപാതയുടെ ഓരോ 25 കിലോമീറ്റർ ദൂരത്തിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ ഹൈവേ ഭാഗങ്ങളിൽ ബീച്ച് പ്രോമെനേഡുകൾ, സൈക്ലിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, നടപ്പാതകൾ, ഇ.വി. ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീ ഫ്യുവെല്ലിങ്ങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കും.
* കണ്ണൂർ ഐ.ടി പാർക്ക്
കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ക്യാമ്പസിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി പാർക്ക് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു. പദ്ധതിയ്ക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.
* കണ്ണൂർ സയൻസ് പാർക്ക്
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുകളുടെ ആദ്യഘട്ടമായി കണ്ണൂർ സയൻസ് പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്.
* ഫ്രീഡം സ്‌ക്വയർ
വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പിപ്പ് ഡവലപ്‌മെൻറ് സെൻററുകളെ (ഐഇഡിസി) ജില്ലാതലത്തിൽ കോർത്തിണക്കി ഇൻർ ഡിസിപ്ലിനറി സഹകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്ന പുതുതലമുറ പരീക്ഷണ/തൊഴിൽ ശാലയാണ് ഫ്രീഡം സ്‌ക്വയർ. ഈ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി.
* ഉഡാൻ
കേരളത്തിൽ ടൂറിസം കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായി കേന്ദ്രപദ്ധതിയായ റീജ്യനൽ കണക്ടിറ്റിവിറ്റി സ്‌കീം (ഉഡാൻ) പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സീപ്ലെയിൻ ടൂറിസം ഹെലിപോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
* കൈത്തറി മേഖല
കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് 56.89 കോടി രൂപ വകയിരുത്തി. ഇതിൽ കൈത്തറി സഹകരണ സംഘങ്ങൾ, ഹാന്റക്‌സ്, ഹാൻവീവ് എന്നിവയ്ക്കുള്ള സർക്കാർ വിഹിതമായ 5.30 കോടി രൂപയും ഹാന്റക്‌സ്, ഹാൻവീവ് എന്നിവയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനുളള 4.50 കോടി രൂപയും, സമഗ്ര കൈത്തറി ഗ്രാമം സ്ഥാപിക്കൽ തുടങ്ങിയ പ്രോത്സാഹന വികസന പദ്ധതികൾക്കായി 6.95 കോടി രൂപയും കൈത്തറി യന്ത്രത്തറി മേഖലയിലെ ഉൽപാദനം, വിപണനം, പരിശീലനം എന്നിവയ്ക്കായി 11.20 കോടി രൂപയും ഉൾപ്പെടുന്നു. കൈത്തറി സഹകരണ സംഘങ്ങളെ സഹായിക്കാൻ അഞ്ച് കോടി അധികമായി ഉൾപ്പെടുത്തി.
* കൈത്തറി മേഖലയിലെ പ്രീമിയം ഉത്പന്നങ്ങൾക്കുള്ള ഉത്പന്ന വികസന സഹായം എന്ന പുതിയ പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
* ഹാൻറക്‌സിന്റെ പുനരുജ്ജീവനത്തിനായി 20 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
* ടെക്‌സ് ഫെഡിന്റെ കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണത്തിനുള്ള സമഗ്ര പദ്ധതിക്കായി ആറ് കോടി രൂപ വകയിരുത്തി.
* കൈത്തറി സഹകരണ സംഘങ്ങൾക്ക് മൂന്ന് കോടി രൂപ വകയിരുത്തി.
* ഖാദി ഗ്രാമവ്യവസായ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 15.70 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സൂക്ഷ്മ നീർത്തട പദ്ധതികൾ നബാർഡ് വായ്പയോടെ നടപ്പിലാക്കുന്നതിന് നാല് കോടി രൂപ വകയിരുത്തി.
* ധർമ്മടം നിയോജക മണ്ഡലത്തിൽ ഒരു ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കും. ഈ പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളിലായി മൊത്തം 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2025-26ൽ ഇതിനായി 10 കോടി രൂപ വകയിരുത്തി.
* കണ്ണൂർ ആസ്ഥാനമായ റബ്‌കോയുടെ നവീകരണം, പ്രവർത്തനമൂലധനം എന്നിവയ്ക്കായി 10 കോടി രൂപ വകയിരുത്തി.
* പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലിന്റെയും വിതരണ ശൃംഖലയുടെയും നവീകരണ പദ്ധതിക്ക് 13 കോടി വകയിരുത്തി.
* ജലസേചന വകുപ്പിന്റെ പഴശ്ശി ഇറിഗേഷൻ ബാരേജിൽ നടപ്പിലാക്കുന്ന പഴശ്ശി സാഗർ പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.
* കണ്ണൂരിൽ ഹജ്ജ് ഹൗസ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.
* കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സർക്കാർ അനുവദിച്ചു നൽകിയ 5.0935 ഹെക്ടർ ഭൂമിയിൽ പുതിയ ഫിഷറീസ് കോളേജ് പ്രവർത്തനം ആരംഭിച്ചു.
* അഴീക്കൽ, തലശ്ശേരി, കണ്ണൂർ, കാസർകോട്, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി, ആലപ്പുഴ, കൊടുങ്ങല്ലൂർ, വലിയതുറ, വടകര എന്നീ നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.
* 20 കോടി രൂപ ചെലവ് വരുന്ന വലിയതുറ, തലശ്ശേരി കടൽ പാലങ്ങളുടെ നവീകരണ പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. വിവിധ തുറമുഖ പശ്ചാത്തല വികസനത്തിനായി പ്ലാൻ വിഹിതത്തിനു പുറമേ 50 കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി കിഫ്ബി സഹായത്തോടെ 48 പദ്ധതികൾക്കായി 5207.43 കോടി രൂപയുടെ അനുമതി ലഭ്യമാക്കി പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു. ഇതിനുപുറമേ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി 3097.48 കോടി രൂപ എസ്റ്റിമേറ്റ് ഉള്ള സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ആരംഭിച്ച് ഇതിനകം 741.67 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
* ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 526.63 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്. 2025-26 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 75.51 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
* കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി 34 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ ആദ്യ സൂ കം സഫാരി പാർക്കിന്റെ ഡിപിആർ തയ്യാറാക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ വകയിരുത്തി.
* കേരളത്തിലൂടെ നീളം വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ 17 തിയറ്ററുകളുടെ ഉടമസ്ഥാവകാശം ഉള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപ വകയിരുത്തി. ഇതിൽ മൂന്ന് കോടി രൂപ പാലയാട് (കണ്ണൂർ), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിൽ പുതിയ തിയറ്ററിന്റെ നിർമ്മാണത്തിന് നീക്കിവെച്ചു.
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ പയ്യന്നൂരിൽ പുതിയ തിയറ്ററിന്റെ നിർമ്മാണം പുരോഗമിച്ചുവരുന്നു.
* കണ്ണൂർ പിണറായിയിൽ ഒരു ബഹുമുഖ സംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
* തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷനും വേണ്ടി 14.50 കോടി രൂപ നീക്കിവെച്ചു.
* കണ്ണൂർ എറണാകുളം, തൃശൂർ എന്നീ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 21 കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കൊല്ലം, കോട്ടയം, മഞ്ചേരി, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി.
* കാൻസർ നിർണയത്തിനും ചികിത്സയ്ക്കുമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപ വകയിരുത്തി.
കല്ല്യാശ്ശേരിക്ക് 50 കോടി
സംസ്ഥാന ബജറ്റിൽ കല്ല്യാശ്ശേരി മണ്ഡലത്തിൽ വിവിധ വികസന പദ്ധതികൾക്കായി മികച്ച പരിഗണനയാണ് നൽകിയതെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. 50 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പുതിയ സ്‌ട്രോക്ക് യൂണിറ്റ്, ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 13 കോടിയും ഡെന്റൽ കോളേജിന് 1.50 കോടിയും നഴ്‌സിംഗ് കോളേജിന് 29 ലക്ഷവും പരിയാരം ആയുർവ്വേദ കോളേജിന്റെ വികസനത്തിന് 8.10 കോടി രൂപയും അനുവദിച്ചതായി എം എൽ എ പറഞ്ഞു.
നവ കേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന കർമ്മ പദ്ധതിക്ക് ഏഴ് കോടിയും അനുവദിച്ചു.
പട്ടുവം പഞ്ചായത്തിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഒരു കോടി, ഇരിണാവ് ഡാം ടൂറിസം പദ്ധതിക്ക് ഒരു കോടി, കുഞ്ഞിമംഗലം പഞ്ചായത്തിലെ ഗവ മാപ്പിള എൽ പി സ്‌കൂൾ, ഗവ. എൽപി സ്‌കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി, പഴയങ്ങാടി, ചെറുകുന്ന് ടൗൺ എന്നിവിടങ്ങളിൽ സൗന്ദര്യവത്കരണത്തിന് ഒരു കോടി, കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് മുൻവശം ചെറുതാഴം പഞ്ചായത്തിലെ പരിയാരത്ത് ആധുനിക കൺവെൻഷൻ സെന്ററും തിയേറ്ററും നിർമ്മിക്കാൻ ഒരു കോടി, പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിന് രണ്ട് കോടി, ചെറുകുന്ന് ഗവ സൗത്ത് എൽപി (ബോർഡ്) സ്‌കൂളിൽ
ആധുനിക ഓഡിറ്റോറിയം നിർമിക്കാൻ ഒരു കോടി, എടാട്ട്-കണ്ണങ്ങാട് സ്റ്റോപ്പ്-കോളേജ് സ്റ്റോപ്പ് റോഡ് നവീകരണത്തിന് ഒരു കോടി, മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 20 ലക്ഷം, പാണപ്പുഴയിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മരകത്തിന് 10 ലക്ഷം എന്നിങ്ങനെ അനുവദിച്ചതായി എം വിജിൻ എംഎൽഎ പറഞ്ഞു
മണ്ഡലത്തിലെ പൊതുമേഖല സ്ഥാപനങ്ങളായ മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് ലിമിറ്റഡ് സൂപ്പർ കപ്പാസിറ്റർ പദ്ധതിക്ക് ആറ് കോടിയും കേരള ക്ലേസ് ആൻറ് സിറാമിക്സ് പ്രൊഡക്ട് ലിറ്റിറ്റഡ് (ചൈനാക്ലേ) പഴയങ്ങാടി യൂനിറ്റിൽ ജൈവ വൈവിധ്യപാർക്കിന് മൂന്ന് കോടിയും അനുവദിച്ചു.
കണ്ണൂർ മണ്ഡലത്തിന് 15.50 കോടി
കണ്ണൂർ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 15 കോടി 50 ലക്ഷം രൂപ ബജറ്റിൽ അനുവദിച്ചു
ചാല കട്ടിങ്ങ് തോട്ടട കണക്ഷൻ റോഡിന് ഒരുകോടി, മുണ്ടേരി പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിന് രണ്ട് കോടി, മരക്കാർകണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി, കണ്ണൂർ ആർട്ട് ഗാലറിക്ക് ഒരു കോടി, കണ്ണൂർ ചാല അമ്പലകുളം, കുറുവകുളം നവീകരണം, എളയാവൂർ ചിറമ്മൽ പീടിക പുതിയ കുളം എന്നിവയ്ക്ക് ഒന്നര കോടി, മുണ്ടേരി പഞ്ചായത്ത് പഴശ്ശി കനാൽ നവീകരണത്തിന് ഒരു കോടി, കാനാമ്പുഴ ടൂറിസം കടലായി അഴിമുഖം ടൂറിസം കേന്ദ്രത്തിന് രണ്ട് കോടി, കണ്ണൂർ നടാൽ റെയിൽവേ ഗെയിറ്റ് നാറാണത്ത് പാലം റോഡിന് ഒരുകോടി അനുവദിച്ചു.
കണ്ണൂർ കലക്ട്രേറ്റ് മൈതാനം നവീകരണത്തിന് ഒരു കോടി, കണ്ണൂർ ടൗൺ ഹയർസെക്കൻഡറി സ്‌ക്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ഒരു കോടി, തോട്ടട സാംസ്‌ക്കാരിക നിലയത്തിന് ഒരു കോടി, കീഴ്ത്തള്ളി ജംഗ്ഷൻ ഇംപ്രൂവ്മെന്റൻറിന് 50 ലക്ഷം, കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ട് നവീകരണത്തിന് 50 ലക്ഷം, അതിരകം വയൽ തോട് സംരക്ഷണത്തിന് ഒരുകോടി അനുവദിച്ചു.
പയ്യന്നൂർ മണ്ഡലത്തിൽ 10 പദ്ധതികൾക്ക് തുക അനുവദിച്ചു
പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് നിർദേശിച്ചതിൽ 10 പദ്ധതികൾക്ക് 2025-26 വർഷത്തെ ബജറ്റിൽ തുക നീക്കിവെച്ചു.
പെരിങ്ങോം കരക്കാട് റോഡിന് രണ്ട് കോടി, പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ്-പയ്യന്നൂർ അമ്പലം-തെക്കേ മമ്പലം-എഫ്.സി.ഐ ഗോഡൗൺ റോഡിന് ഒന്നര കോടി, ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ പുതിയ കെട്ടിടത്തിന് ഒന്നര കോടി, ഗവ. മാപ്പിള യു.പി സ്‌കൂൾ വടക്കുമ്പാട്, രാമന്തളി, പുതിയ കെട്ടിടത്തിന് ഒരു കോടി, ഗവ. ജി.എസ്.യു.പി സ്‌കൂൾ കക്കറ കെട്ടിടത്തിന് ഒരു കോടി അനുവദിച്ചു.
കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ജലസേചനത്തിനായി തടയണയും തോട് സംരക്ഷണ ഭിത്തിയും നിർമ്മിക്കൽ പദ്ധതിക്ക് ഒരു കോടി, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് ചങ്ങംവള്ളി തോട് നവീകരണത്തിന് 50 ലക്ഷം, ചെറുപുഴ തോടിന് പാർശ്വ സംരക്ഷണ ഭിത്തിക്ക് 50 ലക്ഷം, പയ്യന്നൂർ നഗരസഭ വെള്ളൂർ തോട് സൈഡ് ഭിത്തി നിർമ്മാണത്തിന് 50 ലക്ഷം, പയ്യന്നൂർ നഗരസഭ മുതിയലം മിനി സ്റ്റേഡിയത്തിന് 50 ലക്ഷം അനുവദിച്ചു.
അഴീക്കോട്: അഴീക്കൽ പോർട്ടിനുൾപ്പെടെ നിരവധി പദ്ധതികൾക്ക് തുക അനുവദിച്ചു
സംസ്ഥാന ബജറ്റിൽ അഴീക്കൽ പോർട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടി രൂപയും പുതിയതെരുവിൽ മിനി ബസ് സ്റ്റേഷൻ നിർമ്മാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അരോളി കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപ, അഴീക്കോട് ഉപ്പായി തോട് സംരക്ഷണത്തിന് ഒരു കോടി രൂപ, ഗവ. മാപ്പിള യു.പി സ്‌കൂൾ കാട്ടാമ്പള്ളിയിൽ ഓഡിറ്റോറിയം നിർമ്മാണത്തിന് കോടി രൂപ അനുവദിച്ചു.
അഴീക്കോട് നുച്ചിതോട് സംരക്ഷണംത്തിന് ഒരു കോടി രൂപ, അഴീക്കോട് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിന് 60 ലക്ഷം, ചിറക്കൽ മൂപ്പൻപാറ-ചിറക്കൽ ചിറ-ആറാട്ടുവയൽ വിവേകാനന്ദ റോഡിന് 50 ലക്ഷം, പാപ്പിനിശ്ശേരിയിൽ കുടുംബശ്രീ സി.ഡി.എസ് തൊഴിൽ പരിശീലന കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം, വളപട്ടണം തങ്ങൾ വയൽ തോട് സംരക്ഷണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡിന് 50 ലക്ഷം, കണ്ണാടിപ്പറമ്പ് തീരദേശ പ്രദേശത്ത് ഉപ്പുവെള്ള തടയണ നിർമ്മാണത്തിന് 50 ലക്ഷം, പുഴാതി മന്ന്യടത്ത് തോട് സംരക്ഷണത്തിന് 50 ലക്ഷം, നാറാത്ത് പഞ്ചായത്ത് വെടിമാട് പാർക്ക് നിർമ്മാണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് മിൽമ തോട് (കാനത്തൂർ പാലം മുതൽ പള്ളിക്കുന്ന് പാലം വരെ) അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷം, കക്കാട് തുളിച്ചേരി കരിമ്പിൻ തോട്ടം തോടിന് സൈഡ് ഭിത്തി സ്ലാബ് നിർമ്മാണത്തിന് 40 ലക്ഷം, ചാലാട് എരിഞ്ഞാറ്റുവയൽ മഞ്ചപ്പാലം റോഡിൽ ഡ്രൈയിനേജ് നിർമ്മാണത്തിന് 40 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
Kerala
സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ; 1,60,000 അധ്യാപകർ പരിശീലകരാകും

തിരുവനന്തപുരം: വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭഗമായാണ് സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്. അടുത്തദിവസം പാഠപുസ്‌തകം കുട്ടികളുടെ കൈകളിലെത്തും.
നൃത്തവും ഫിറ്റ്‌നസ് വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ് ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ് ചിത്രം സഹിതം പഠിപ്പിക്കുന്നത്. അതിന്റെ ഉത്‌ഭവവും മറ്റ് വിവരങ്ങളുമുണ്ട്. ബ്രേക്ക് ഡാൻസിനെകുറിച്ചും ഈ പാഠഭാഗത്ത് പഠിപ്പിക്കുന്നുണ്ട്. ഡ്രംബീറ്റുകൾക്കൊപ്പം സൂംബാ ഡൻസ് ചെയ്യാനും പരിശീലിപ്പിക്കുന്നുണ്ട്. ലഹിരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും അവ ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും അദ്ദേഹം നിർദേശം നൽകിയത്.
സംസ്ഥാനത്തെ യുപി മുതൽ എച്ച്‌എസ് വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലിപ്പിക്കുമെന്ന് എസ്‌സിഇർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. അതോടെ 1,60,000 അധ്യാപകർ സൂംബ പരിശീലകരാകും. നിലവിൽ നടക്കുന്ന അധ്യാപക പരിശീലത്തിന്റെ ഭാഗമായാണ് ഇവയും പഠിപ്പിക്കുന്നത്. ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കിടയിൽ ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് എസ്‌സിഇആർടി റിസർച്ച് ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.സ്‌കൂൾ തുറന്നാലുടൻ മുഴവൻ വിദ്യാർഥികളെയും സൂംബ ഡാൻസ് ചെയ്യിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളിൽ അസംബ്ലിയുടെ ഭാഗമായി ഇവ ചെയ്യാനാകും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇവ എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Kerala
വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. കിഫ്കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.
കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമിക്കുന്നത്. ഇതിനായി മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലയിട്ടത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗൺഷിപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ് നിർമിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ് ടൗൺഷിപ്പ് നിർമിക്കുന്നത്.
എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച കലക്ടറുടെ നടപടി സാധൂകരിച്ചു.മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.
20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും.
മാതൃകാ വീടൊരുങ്ങുന്നു
മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ് തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏപ്രിൽ 16ന് ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച് സോണുകളായാണ് നിർമാണം. ആദ്യസോണിൽ മാതൃകാ വീട് ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്.
ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന് ഏഴ്‌സെന്റ് വീതമെന്ന നിലയിലാണ് ഭൂമി ക്രമീകരിച്ചത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ് പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ശ്രമം.
Kerala
കേരളത്തിൽ വീണ്ടും കോളറ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധിതനായ രഘു പി ജി എന്ന 48- കാരൻ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽകോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിലിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസിൽ, കോളറ ബാധിച്ച 63 കാരൻ മരിച്ചിരുന്നു.
ലോകത്താകമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ബാക്ടീരിയയാണ് കോളറ. അതുകൊണ്ടുതന്നെ അത് പടരുന്ന ഇടങ്ങളിലെല്ലാം അതീവ ജാഗ്രത ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.
പകർച്ച വ്യാധിയായ കോളറയെ തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? പരിശോധിക്കാം.
ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെടുന്ന ഉടൻ ചികിത്സ തേടുകയാണെങ്കിൽ ഭേദമാക്കാൻ സാധിക്കുന്ന ഒരു അസുഖം മാത്രമാണ് കോളറ. എന്നാൽ അശ്രദ്ധ മരണത്തിലേക്ക് എത്തിക്കും. ആദ്യം കോളറ എന്താണെന്നും അതെങ്ങനെയാണ് പടരുന്നതെന്നും നോക്കാം.
പ്രധാനമായും മലിനമായ ജലത്തിലൂടെ പടരുന്ന ബാക്ടീരിയ അണുബാധയാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. മലിനമായ വെള്ളം ഭക്ഷണം എന്നിവ വഴി ഇവ പെട്ടെന്ന് പടരും. രോഗാണു ശരീരത്തിലെത്തിയാൽ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ അഞ്ച് ദിവസത്തിനുള്ളിലോ കോളറ ബാധിക്കാവുന്നതാണ്. കുട്ടികളെയും മൂർത്തീർന്നവരെയും ഇത് ഒരുപോലെ ബാധിക്കും.
പെട്ടെന്നുള്ള കഠിനമായ വയറിളക്കമാണ് പ്രധാന രോഗലക്ഷണം. സാധാരണ ഉണ്ടാകുമ്പോൾ വയറുവേദന ഉണ്ടാകില്ലെങ്കിലും മലവിസർജനം വെള്ളം പോലെയായിരിക്കും, ഛര്ദിയുമുണ്ടാകും. അതുകൊണ്ടുതന്നെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജലീകരണം ഉണ്ടാകുകയും രോഗബാധിതർ അവശരാകുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി ചികിത്സ തേടുക എന്നതാണ് രോഗത്തെ മറികടക്കാനുള്ള ഏകവഴി. സമയം കഴിയുംതോറും അപകടസാധ്യതയും വർധിക്കും.
ഇനി കോളറ വരാതിരിക്കാനുള്ള മാർഗങ്ങൾ നോക്കാം
അതിൽ പ്രധാനം ശുചിയായ വെള്ളം കുടിക്കുക എന്നതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഭക്ഷണമായാലും വെള്ളമായാലും തുറന്നുവയ്ക്കാൻ പാടില്ല. കൂടാതെ നന്നായി വേവിച്ച് വേണം ഭക്ഷിക്കാനും. ചുരുക്കത്തിൽ ഭക്ഷ്യ സാധനങ്ങളും കുടിവെള്ളത്തിലും എല്ലാം നല്ലപോലെ ശുചിത്വം പാലിക്കണം എന്നർത്ഥം.
പഴങ്ങളും പച്ചക്കറികളും കഴിക്കും മുൻപ് നല്ലപോലെ ശുദ്ധജലത്തിൽ കഴുകണം. മലമൂത്ര വിസർജനത്തിന് ശേഷം, ആഹാരം കഴിക്കും മുൻപ് എല്ലാം സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലപോലെ കഴുകണം.
വയറിളക്കം അനുഭവപ്പെട്ടാൽ, നല്ലപോലെ പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കുന്നതും നല്ലതാണ് എന്നതാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിലൂടെ നിര്ജ്ജലീകരണത്തെ ഒരു പരിധി വരെ തടയാനും സാധിക്കും. അതേസമയം, ഉയർന്ന പഞ്ചസാര അടങ്ങിയ ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നത് വയറിളക്കം കൂടുതലാക്കും. അതുകൊണ്ടുതന്നെ അവ ഒഴിവാക്കാൻ ശ്രദ്ധിക്കണം,
റീഹൈഡ്രേഷൻ തെറാപ്പി ആണ് കോളറയ്‌ക്കെതിരെയുള്ള പ്രധാന ചികിത്സ. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കുക. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയും ഉണ്ട്.
കേരളത്തിൽ കോളറ കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെ രണ്ടുമരണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. 2017 ലും 2025 ലുമായിരുന്നു അത്. അതേസമയം, ലോകത്താകമാനം കോളറ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് 2024 ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥ വ്യതിയാനവും മോശം ശുചീകരണ പ്രവർത്തനങ്ങളുമാണ് അതിന് കരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്