India
ടിക്കറ്റ് മുതല്‍ ഭക്ഷണം വരെ ഒരു കുടക്കീഴിൽ; റെയിൽവേയുടെ ‘സ്വാറെയിൽ’ സൂപ്പർ ആപ്പ് ഫീച്ചറുകളില്‍ സൂപ്പര്‍

ദില്ലി: ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി സ്വാറെയിൽ എന്ന പുതിയ സൂപ്പർ ആപ്പിന്‍റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കി. റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ ഈ സൂപ്പർ ആപ്പ് റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പിഎൻആർ അന്വേഷണങ്ങൾ തുടങ്ങിയവ പോലുള്ള ബഹുമുഖ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. സ്വാറെയിൽ നിലവിൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റയിലാണ് ലഭ്യം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി അനേകം ആപ്പുകളെ ആശ്രയിക്കുന്നത് സൂപ്പര്‍ ആപ്പിന്‍റെ വരവോടെ ഒഴിവാകും. മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും പുതിയ ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ സ്വാറെയിൽ ആപ്പ് നിലവിൽ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് സ്വീകരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോൾ. സ്വാറെയിൽ ആപ്ലിക്കേഷന്‍റെ പ്രവർത്തന രീതി നിലവിലുള്ള ഐആർസിടിസി ആപ്പിന് സമാനമാണ്. എന്നാൽ ഐആര്‍സിടിസിയെ അപേക്ഷിച്ച് സ്വാറെയിൽ ആപ്പില്‍ നിരവധി ഓപ്ഷനുകൾ ഒരുമിച്ച് നൽകിയിരിക്കുന്നു.
നിങ്ങൾക്ക് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി സ്വറെയിൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിന് ശേഷം, നിലവിലുള്ള ഐആർടിസി അക്കൗണ്ടിന്‍റെ സഹായത്തോടെ ലോഗിൻ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടാകും. നിങ്ങൾക്ക് വേണമെങ്കിൽ ഒരു പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയുമാകാം. ഇതിന് ശേഷം ആപ്പിൽ ലഭ്യമായ നിരവധി സേവനങ്ങളുടെ ഉപയോഗം ആരംഭിക്കാം. ആപ്പിന്‍റെ ബീറ്റ പതിപ്പിൽ എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും. അതേസമയം നിലവിൽ തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ആപ്പിലേക്ക് ആക്‌സസ് നൽകിയിരിക്കുന്നത്. അതായത് സ്വാറെയിൽ ആപ്പ് നിലവിൽ ബീറ്റയിൽ മാത്രമാണ് ലഭ്യം. കൂടാതെ ഉപയോക്താക്കൾക്ക് ആപ്പിന്‍റെ മെച്ചപ്പെടുത്തലിനായി അവരുടെ ഫീഡ്‌ബാക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. റെയിൽവേ മന്ത്രാലയത്തിന്‍റെ സമഗ്രമായ വിലയിരുത്തലിന് ശേഷം സ്വാറെയിൽ സൂപ്പർ ആപ്പ് പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. നിലവിലുള്ള എല്ലാ ബഗ്ഗുകളും പരിഹരിച്ചുകഴിഞ്ഞാൽ മാത്രമേ സ്വാറെയിലിന്‍റെ സ്ഥിരമായ പതിപ്പ് പൊതുജനങ്ങൾക്കായി റിലീസ് ചെയ്യുകയുള്ളൂവെന്ന് ചുരുക്കം. നിലവിൽ സ്വാറെയിൽ ആപ്പിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി ഇന്ത്യൻ റെയിൽവേ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ സ്വാറെയിൽ ആപ്പ് എല്ലാവർക്കും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.
ഈ സേവനങ്ങളുടെ പ്രയോജനം നിങ്ങൾക്ക് ഒരുമിച്ച് ലഭിക്കും
നിലവിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വ്യത്യസ്‍ത ആവശ്യങ്ങൾക്കായി നിരവധി ആപ്പുകളുടെയോ വെബ്‌സൈറ്റുകളുടെയോ സഹായം തേടേണ്ടിവരുന്നുണ്ട്. ഉദാഹരണത്തിന്, ടിക്കറ്റ് ബുക്ക് ചെയ്യൽ, ട്രെയിനിന്‍റെ റണ്ണിംഗ് സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയ ജോലികളെല്ലാം ഒരേ ആപ്പിൽ നിന്നും ചെയ്യാൻ സാധിക്കില്ല. സൂപ്പർ ആപ്പായ സ്വാറെയിൽ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരേസമയം നൽകും. യാത്രക്കാർക്ക് ഏത് പരാതിയും എളുപ്പത്തിൽ അറിയിക്കാനും ഇതിലൂടെ സാധിക്കും.
സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് സ്വാറെയിൽ സൂപ്പർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ എല്ലാ പബ്ലിക് ഫെയ്‌സിംഗ് ആപ്പുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിച്ചുകൊണ്ട് ഇത് ഒറ്റത്തവണ പരിഹാരമായി പ്രവർത്തിക്കുന്നു. സ്വാറെയിൽ സൂപ്പർ ആപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍ക്കും, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, പാഴ്‌സൽ, ചരക്ക് ഡെലിവറികളെ കുറിച്ച് അന്വേഷിക്കാനും, ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാനും, പരാതികൾക്കും സംശയങ്ങൾക്കും റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെടാനും സാധിക്കും.
ഈ ആപ്പിന്‍റെ പ്രധാന സവിശേഷതകൾ
1. റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്
2. റിസർവ് ചെയ്യാത്തതും പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗും
3. പാഴ്‌സൽ, ചരക്ക് അന്വേഷണങ്ങൾ
4. ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് അന്വേഷണങ്ങൾ
5. ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാം
6. പരാതി മാനേജ്മെന്‍റ്
7. സമഗ്രമായ യാത്രാ വിവരങ്ങൾ നൽകുന്നതിന് ഒന്നിലധികം സേവനങ്ങളുടെ സംയോജനം
8. ഒരു ലളിതമായ ഓൺബോർഡിംഗ് പ്രക്രിയ
9. ബയോമെട്രിക് പ്രാമാണീകരണവും എം-പിനും ഉൾപ്പെടെ ഒന്നിലധികം ലോഗിൻ ഓപ്ഷനുകൾ
10. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ബുക്കിംഗുകൾക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോം
India
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, ട്രെയിൻ ടിക്കറ്റുകളും കിട്ടാനില്ല; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ദില്ലി: നിരവധി മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ജലന്തറിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ. ദില്ലിയിൽ നിന്നും നാട്ടിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടെന്നും ജലന്തറിൽ വിദേശ വിദ്യാർത്ഥികളുൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പ്രതിസന്ധി സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയെലെത്തിയ മലയാളി വിദ്യാർത്ഥികളുൾപ്പെടെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ സ്വന്തമായാണ് എടുത്തത്.
India
പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.
India
കുറഞ്ഞ ചെലവ്, വേഗത്തില്‍ ലഭിക്കുന്ന വിസ; വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി ഈ രാജ്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വൈകുന്നതും ഉയര്‍ന്ന അപേക്ഷാ ഫീസും കാരണം പലരും മറ്റ് സാധ്യതകള്‍ തേടാന്‍ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതും വേഗത്തിലും എളുപ്പത്തിലും സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തിരിയുകയാണ്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും സ്റ്റുഡന്റ് വിസ ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.
പോളണ്ട്
കുറഞ്ഞ വിദ്യാഭ്യാസച്ചെലവ്, സുരക്ഷിതമായ അന്തരീക്ഷം, ആഗോളതലത്തില്‍ അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ കാരണം പോളണ്ട് വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഇത് കൂടുതല്‍ അന്താരാഷ്ട്ര അപേക്ഷകരെ ആകര്‍ഷിക്കുന്നു. ഏകദേശം 95 ശതമാനം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുള്ള പോളണ്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്.
ജര്‍മനി
ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും പൊതു സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസില്ലാത്ത നയവും കാരണം ജര്‍മനി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഈ രാജ്യത്തിന് 90 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുണ്ട്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. കൂടാതെ, ജര്‍മ്മനി 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നു, ഇത് ബിരുദധാരികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടാന്‍ അനുവദിക്കുന്നു.
ഫ്രാന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുവരെ അത്ര വ്യാപകമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, ലളിതമായ വിസ നടപടിക്രമങ്ങളാണ് ഫ്രാന്‍സിനുള്ളത്.ഏകദേശം 85 ശതമാനം ഉയര്‍ന്ന അംഗീകാര നിരക്ക് കാരണം ഫ്രാന്‍സ് ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നു. സമര്‍പ്പിക്കേണ്ട രേഖകള്‍ താരതമ്യേന കുറവാണ്. വിസ നടപടിക്രമങ്ങള്‍ താരതമ്യേന വേഗത്തിലുമാണ്. ഫ്രാന്‍സിലെ പ്രശസ്തമായ പഠന മേഖലകളില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)
മാനേജ്മെന്റ്, ബിസിനസ് പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ ഒരു ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുകയാണ്. ഈ രാജ്യം സാധാരണയായി 30 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല വിസകള്‍ വാഗ്ദാനം ചെയ്യുന്നു. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലുള്ള അംഗീകാര നിരക്കും മൊത്തത്തിലുള്ള കുറഞ്ഞ വിദ്യാഭ്യാസച്ചെലവും കാരണം യുഎഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.
ഫിലിപ്പീന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സംബന്ധമായ പ്രോഗ്രാമുകള്‍ക്ക് ഇവിടം പ്രശസ്തമാണ്. 2023-ല്‍ മാത്രം ഏകദേശം 9,700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. വിസ അപേക്ഷാ പ്രക്രിയ ലളിതമാണ്, പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ട്യൂഷന്‍ ഫീസ് വളരെ കുറവാണ്. വിസ അംഗീകാര നിരക്ക് 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. വിദേശ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്. സര്‍വകലാശാലകളുടെ റേറ്റിങ്, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്