Connect with us

Kannur

ഡ്രൈവ് ഇൻ ബീച്ച് കിടിലം; പക്ഷേ, റോഡ് കഷ്ടമാണ്

Published

on

Share our post

മുഴപ്പിലങ്ങാട് : കിഫ്ബി ഫണ്ടിൽ നിന്ന് 233.71 കോടി രൂപ ഉപയോഗിച്ചു മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകാറായി. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ബീച്ച് നവീകരണ പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും ബീച്ചിലേക്കു സന്ദർശകർക്കെത്താനുള്ള റോഡുകൾക്കു പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല. ഈ റോഡുകൾ കാര്യക്ഷമമാക്കാനുള്ള പദ്ധതിയും നിലവിലില്ല. ബീച്ചിൽ ചെലവഴിക്കുന്നതിലും സമയം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണു പലപ്പോഴും സന്ദർശകർക്ക്.

പ്രധാന റോഡ് ഇടറോഡ്

തലശ്ശേരി ഭാഗത്തു നിന്നു വരുന്നവർക്കുള്ള പ്രധാന റോഡ് ദേശീയപാതയിലെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നാണു തുടങ്ങുന്നത്. കഷ്ടിച്ച് ഒരു കാറിനു പോകാനുള്ള വീതി മാത്രം. റോഡിൽ റെയിൽവേ ഗേറ്റുമുണ്ട്. എതിരെ വലിയ വാഹനം വന്നാൽ ഗതാഗതം സ്തംഭിക്കും. അടിക്കടി റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സാഹചര്യമുള്ളതിനാൽ കുരുക്ക് രൂക്ഷം. അറ്റകുറ്റപണികൾക്കായി ദിവസങ്ങളോളം ഗേറ്റ് അടച്ചിടുന്ന അവസ്ഥയുണ്ട്. ബീച്ചിൽ സന്ദർശകർ ഏറെയെത്തുന്ന സീസണുകളിലും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. കുരുക്കൊഴിവാക്കാൻ പലപ്പോഴും നാട്ടുകാർ റോഡിലിറങ്ങിയാണു ഗതാഗതം നിയന്ത്രിക്കാറുള്ളത്. ആവശ്യത്തിനു തെരുവുവിളക്കുകളുമില്ല.

എടക്കാട് റോഡിൽ അപകടം

കണ്ണൂർ ഭാഗത്തുനിന്നു ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള സന്ദർശക വാഹനങ്ങൾ പോകുന്നത് എടക്കാട് ടൗണിൽനിന്നുള്ള റോഡിലൂടെയാണ്. ഈ റോഡിൽ അപകടഭീഷണി ഏറെയാണ്. ടാറിങ് നടത്തി കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും റോഡിൽ പരന്നു കിടക്കുന്ന പൂഴി മണലാണു പ്രശ്നം. ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറിയ വാഹനങ്ങൾ മണലിൽ നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാണ്. റോഡിലെ മണൽ ഇടയ്ക്കിടെ വൃത്തിയാക്കിയാൽ പരിഹാരമാകും. പ്രദേശവാസികൾ ഡിടിപിസി അധികൃതർക്കു പരാതി നൽകിയെങ്കിലും ഫലമില്ല. ഇവിടെയും റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്.

പ്രശ്നമാണ് സർവീസ് റോഡും

ദേശീയപാതയിലെ മുഴപ്പിലങ്ങാട് സർവീസ് റോഡിൽനിന്നാണു കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിലെ ബീച്ച് റോഡുകൾ തുടങ്ങുന്നത്. ബീച്ച് റോഡുകളിലെ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര സർവീസ് റോഡിലേക്ക് എത്തും. അതു കണ്ണൂർ –തലശ്ശേരി റൂട്ടിലും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്.

മേൽപാലം ആശ്വാസമാകും

മുഴപ്പിലങ്ങാട് കുളം ബസാർ ബീച്ച് റോഡിലെ ലവൽക്രോസിൽ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടിട്ടു വർഷങ്ങളായി. ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾപോലും തുടങ്ങിയിട്ടില്ല. കുളംബസാർ, എടക്കാട് റോഡുകൾക്കു പുറമേ മുഴപ്പിലങ്ങാട് മഠം, യൂത്ത് സ്റ്റോപ് എന്നിവിടങ്ങളിൽനിന്നും ബീച്ചിലേക്കു റോഡുകളുണ്ട്. ഈ റോഡുകൾക്കു വീതി കുറവായതിനാൽ കൂടുതൽ വാഹനങ്ങൾ പോകാറില്ല. ബീച്ചിലേക്കു പോകാനും തിരിച്ചു വരാനും വൺവേ അടിസ്ഥാനത്തിൽ നാലു റോഡുകളെയും ക്രമീകരിച്ചാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നു നാട്ടുകാർ പറയുന്നു.

വേണം, പഞ്ചായത്തിന്റെ സഹകരണവും

ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡുകൾ മുഴപ്പിലങ്ങാട് പഞ്ചായത്തിനു കീഴിലുള്ളതാണ്. പഞ്ചായത്തിന്റെ കൂടി സഹകരണം ഉണ്ടായാൽ മാത്രമേ ബീച്ചിലേക്കുള്ള റോഡുകളുടെ നവീകരണം സാധ്യമാകുകയുള്ളൂ. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു ഡിടിപിസി അധികൃതർ പറഞ്ഞു. ബീച്ചിലേക്കുള്ള എടക്കാട് റോഡിൽ മണൽ പരന്നു കിടക്കുന്നുവെന്നു പരാതി ലഭിച്ചിട്ടുണ്ട്. പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Share our post

Kannur

കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ ആഡംബര ക്രൂയിസ് യാത്ര

Published

on

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ വയനാട്, കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിൽ ആഡംബര ക്രൂയിസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസിലാണ് യാത്ര. വൈകുന്നേരം മൂന്ന് മണിക്ക് ആഡംബര ക്രൂയ്‌സിൽ ബോർഡ്‌ ചെയ്യും. അഞ്ച് മണിക്കൂർ യാത്രയിൽ ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ, മറ്റ് പരിപാടികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്.


Share our post
Continue Reading

Kannur

കെ.എസ്.ഇ.ബിയിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

Published

on

Share our post

കണ്ണൂർ: കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കെ എസ് ഇ ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ തീർപ്പാക്കാം. വിച്ഛേദിക്കപ്പെട്ട കണക്ഷൻ കുടിശ്ശിക അടച്ച് തീർത്ത് പുന:സ്ഥാപിക്കാനാകും. 10 വർഷത്തിന് മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശികക്ക് 4 ശതമാനം പലിശയും 2-5 വർഷത്തെ കുടിശികക്ക് 6 ശതമാനം പലിശയും അടക്കണം. പലിശത്തുക ആറ് തുല്യ ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽ കുടിശിക അടക്കുമ്പോൾ അഞ്ച് ശതമാനം ഇളവ് ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശികയും പദ്ധതിയിൽ ഉൾപ്പെടും. വിവരങ്ങൾക്ക്: ots.kseb.in


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!