Connect with us

Kannur

കിഫ്ബി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി

Published

on

Share our post

കിഫ്ബിയോട് വിരോധപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സംസ്ഥാന വികസനത്തിന് കിഫ്ബി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമപഞ്ചായത്തിനെയും ധർമ്മടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കോളാട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോളാട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മാത്രമുള്ള വിഭവശേഷി നമുക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഖജനാവിന്റെ ശേഷിയാണ് സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കുക. സംസ്ഥാനത്തിന്റെ തനതുവരുമാനം നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെടുന്നുണ്ട്. പക്ഷേ, നമുക്ക് കിട്ടേണ്ട കേന്ദ്രവിഹിതം വേണ്ടത്ര ലഭിക്കുന്നില്ല. മാത്രമല്ല, ചിലപ്പോൾ കേന്ദ്രവിഹിതത്തിൽ വലിയ കുറവ് വരുത്തുകയും ചെയ്യുന്നു. അതിന് ഇടയാക്കുന്ന കാരണം, കേന്ദ്രസർക്കാറിന്റെ നവഉദാരവത്കരണ നയം ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുമ്പോൾ കേരളം അതിന് തയ്യാറല്ല എന്നതാണ്.

സംസ്ഥാന സർക്കാറിന്റെ വിഭവ ശേഷികുറവ് പരിഗണിച്ചാണ് 2016ൽ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. അഞ്ച് വർഷം കൊണ്ട് പശ്ചാത്തല സൗകര്യവികസന മേഖലയിൽ 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ലക്ഷ്യമിട്ടിടത്ത് 2021 ആവുമ്പോഴേക്ക് 62,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റെടുത്തത്. ഇപ്പോൾ 90,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ കഴിഞ്ഞു. സർക്കാറിന്റെ ബജറ്റ് വിഹിതവും കിഫ്ബി ഫണ്ടും കൂടി ചേർന്നാണ് നാടിന്റെ അതിവേഗ വികസനം യാഥാർഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന മേഖലകളെ വലിയ തോതിൽ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും കഴിഞ്ഞു. ഈ വികസനം ഇനിയും മുന്നോട്ടുപോകണം. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിക്ക് സ്വയം വരുമാന മാർഗം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കിഫ്ബിയെ നിലനിർത്താനായി സ്വയം വരുമാനം ഉണ്ടാക്കേണ്ട നടപടികൾ സ്വീകരിക്കേണ്ടി വരും. അതിലേക്ക് നിർബന്ധിതമാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വില്ലേജ് റോഡുകൾ നന്നാക്കാൻ ആയിരം കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഈ മഴക്കാലത്തിന് മുമ്പുതന്നെ ഗ്രാമീണ റോഡുകൾ നന്നാക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോളാട് എൽപി സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ കെ രത്‌നകുമാരി വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ രാജീവൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കെ രവി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിഎം സജിത, ബൈജു നങ്ങാരത്ത്, ധർമ്മടം ഗ്രാമപഞ്ചായത്തംഗം കെ ബിന്ദു, രാഷ്ട്രീയകക്ഷിനേതാക്കളായ കെ ശശിധരൻ, എം മഹേഷ് കുമാർ, ടി ഭാസ്‌കരൻ, വി കെ ഗിരിജൻ, കാരായി സജിത്ത്, എൻ പി താഹിർ, ആർ കെ ഗിരിധരൻ എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് സ്വാഗതവും അസി. എൻജിനീയർ വിപിൻ അണിയേരി നന്ദിയും പറഞ്ഞു. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു.

13.6 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോളാട് പാലത്തിന് 26.20 നീളത്തിലുള്ള നാല് പ്രീസ്ട്രസ്ഡ് ഗർഡർ ഉൾപ്പെടെ ആകെ 179 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാതയോട് കൂടി 9.75 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് രാവുണ്ണി പീടിക ഭാഗത്ത് 126 മീറ്റർ നീളത്തിലും, ധർമ്മടം ഭാഗത്ത് 107 മീറ്റർ നീളത്തിലും, സേട്ടു പീടിക ഭാഗത്ത് 98 മീറ്റർ നീളത്തിലും ബിഎം ആൻഡ് ബിസി ഉപരിതലത്തോട് കൂടിയ മൂന്ന് അനുബന്ധ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് സേട്ടു പീടിക ഭാഗത്തു നിന്ന് സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സർവ്വീസ് റോഡിനെ തീരദേശ റോഡുമായി ബന്ധിപ്പിക്കാൻ സാധിക്കും. ആവശ്യമായ ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്ടർ സ്റ്റഡുകൾ മുതലായവയും പാലത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളുടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.


Share our post

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Kannur

സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

Published

on

Share our post

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.

സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

Published

on

Share our post

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള  തൊഴിലന്വേഷകർക്ക്  മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.

ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.

ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ  ആണ് ജപ്പാനിൽ നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.

ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത്  കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ്  നേരിട്ട് NSDC സെന്റിങ്  ഓർഗനൈസഷന്  അടക്കേണ്ടതാണ്. NSDC website ആയ   https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ  ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.


Share our post
Continue Reading

Trending

error: Content is protected !!