ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച്: 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍കൂടി മദ്യശാലകള്‍ക്ക് ഇളവ് ലഭിക്കും

തിരുവനന്തപുരം: ബിയർ-വൈൻ പാർലറുകൾക്കും ബാറുകൾക്കും ഇളവ് ലഭിക്കാൻ പാകത്തിൽ 74 വിനോദസഞ്ചാരകേന്ദ്രങ്ങൾക്കുകൂടി അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി. കോവളം ഉൾപ്പെടെ നിലവിലുള്ള 14 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പുറമേയാണിത്. വിനോദസഞ്ചാരവകുപ്പ് മുൻകൈയെടുത്താണ് പുതിയപട്ടിക ഇറക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം ഉൾപ്പെടെ പട്ടികയിലുണ്ട്.പൊന്മുടി, പൂവാർ, കാപ്പിൽ, ഇലവീഴാപൂഞ്ചിറ തുടങ്ങി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം പുതിയപട്ടികയിലുണ്ട്. സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻവേണ്ടിയാണ് ഉത്തരവിറക്കിയതെന്നാണ് സർക്കാരിന്റെ വാദം.
ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായിട്ടാണ് നടപടി.മദ്യശാലകൾക്കുകൂടി ഇളവുലഭിക്കാൻ പാകത്തിൽ നികുതിവകുപ്പിനെക്കൊണ്ടാണ് ഉത്തരവിറക്കിയത്. ഉത്തരവിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് ഇളവുനൽകാൻ എക്സൈസിന് കഴിയും. രണ്ട് നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്കും പാർലർ ലൈസൻസ് ലഭിക്കും. മറ്റുസ്ഥലങ്ങളിൽ മൂന്ന് നക്ഷത്രപദവിയുള്ള സ്ഥാപനങ്ങൾക്കുമാത്രമാണ് ലൈസൻസിന് അർഹതയുള്ളത്.