മണ്ഡല-മകരവിളക്ക് ; ശബരിമലയിൽ 52 ലക്ഷം തീർഥാടകരെത്തി,വരുമാനത്തിലും വര്‍ധന

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയിൽ ജനുവരി 18 വരെ 52 ലക്ഷം തീർഥാടകർ എത്തി. തീർഥാടകകാലം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം തീർഥാടകര്‍ക്ക് ഭക്ഷണം നല്‍കി. തുടക്കത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു.ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിങ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കി.പൊലിസിന്റെ കൃത്യവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ പ്രവര്‍ത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്‍ഥാടകരെ വരെ കയറ്റിവിടാനായി. സോപാനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു. തീര്‍ഥാടകരോടുള്ള പൊലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.