India
ഗാസയിൽ വെടിനിർത്തൽ ; ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും

ഗാസ സിറ്റി : ഇസ്രയേൽ വംശഹത്യയിൽ തകർന്നടിഞ്ഞ ഗാസയിൽ 15 മാസത്തിനുശേഷം സമാധാനം. വീണ്ടെടുക്കാനാകാത്തവിധം മണ്ണടിഞ്ഞുപോയ നാട്ടിലേക്ക് പലസ്‌തീൻകാർ മടങ്ങിത്തുടങ്ങി. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഞായർ രാവിലെ നിശ്ചിതസമയത്ത് ഹമാസ് കൈമാറിയില്ലെന്ന പേരിൽ വെടിനിർത്തൽ നീട്ടിക്കൊണ്ടുപോയ ഇസ്രയേൽ 26 പേരെക്കൂടി ബോംബിട്ട് കൊന്നു.ആദ്യദിനം കൈമാറുന്ന മൂന്ന് ബന്ദികളുടെ വിവരം ഹമാസ് പുറത്തുവിട്ടതോടെ കരാർ നിലവിൽ വന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. മൂന്നുമണിക്കൂർ വൈകി, പ്രാദേശികസമയം പകൽ 11.15നാണ് (ഇന്ത്യൻ സമയം പകൽ 2.45) വെടിനിർത്തൽ പ്രാബല്യത്തിലായത്. ആദ്യഘട്ടം 42 ദിവസമാണ് വെടിനിർത്തൽ.
ഗാസനിവാസികളിൽ 90 ശതമാനവും ഭവനരഹിതരാണ്. 23 ലക്ഷം ജനങ്ങളിൽ 25 ശതമാനവും പട്ടിണിയിലും. 46,913 പേർ കൊല്ലപ്പെട്ടു.ഖാൻ യൂനിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു. വെടിനിർത്തൽ യാഥാർഥ്യമായി 15 മിനുട്ടിൽ കരേംഷാലോം അതിർത്തിവഴി ഭക്ഷ്യവസ്‌തുക്കളുമായി ലോക ഭക്ഷ്യ പരിപാടിയുടെ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. മുനമ്പിലേക്ക് ദിവസം 600 ട്രക്ക് അവശ്യവസ്‌തുക്കൾ വീതം കടത്തിവിടും.അതേസമയം, ഗാസയിലെ വെടിനിർത്തൽ ശാശ്വതല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.വെടിനിർത്തലിൽ പ്രതിഷേധിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമെർ ബെൻഗ്വീർ രാജിവച്ചു. അദ്ദേഹത്തിന്റെ ഒറ്റ്‌സ്‌മ യഹൂദിത് പാർടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അമിച്ചായി എലി യഹു, യിത്സാക് വസർ ലൗഫ് എന്നീ മന്ത്രിമാരും രാജിവച്ചു.
രക്തച്ചൊരിച്ചിലിനും പട്ടിണിക്കും അറുതി
വെടിനിർത്തൽ നിലവിൽവന്നതോടെ നിരത്തുകളിലിറങ്ങി ആഹ്ലാദം പങ്കിട്ട് ഗാസ നിവാസികൾ. മാസങ്ങൾ നീണ്ട ബോംബുവർഷത്തിനും കൊടുംപട്ടിണിക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജനങ്ങൾ പരസ്പരം ആലിംഗനം ചെയ്തും പലസ്തീൻ പതാക വീശിയും സന്തോഷം പങ്കിട്ടു. കുടിക്കാൻ ശുദ്ധജലവും കഴിക്കാൻ ഭക്ഷണവും മുറിവുകൾക്ക് മരുന്നുകളും ലഭിക്കുമെന്ന പ്രതീക്ഷ അവർ പരസ്പരം പങ്കുവച്ചു.ഈജിപ്ത് അതിർത്തിവഴി അവശ്യവസ്‌തുക്കളുമായി 197 ട്രക്കുകൾ മണിക്കൂറുകളിൽ കടന്നുപോയതായാണ് വിവരം. തെക്കൻ നഗരം ഖാൻ യൂനിസിൽ ട്രക്കുകളിൽ മുദ്രാവാക്യമുയർത്തി പോകുന്ന ഹമാസുകാരെ ഗാസ നിവാസികൾ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.
കണ്ണെത്തുംദൂരം നാശംമാത്രം
മാസങ്ങൾ നീണ്ട തുടർച്ചയായ പലായനത്തിനുശേഷം സ്വന്തം വീടിരുന്ന ഇടത്തേക്ക് തിരികെ പോകാമെന്ന സന്തോഷത്തിലാണ് ഗാസയിലെ ജനങ്ങൾ. തെക്കൻ നഗരങ്ങൾ റാഫ, ഖാൻ യൂനിസ്, ജബാലിയ അഭയാർഥി ക്യാമ്പ് തുടങ്ങിയ ഇടങ്ങളിൽ കൽക്കൂനകളായ ഇടങ്ങളിലേക്ക് മടങ്ങുന്ന ജനങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. നോക്കെത്താദൂരത്തോളം നാശനഷ്ടങ്ങൾ മാത്രമാണ് ബാക്കിയാകുന്നത്. മൂന്നുഘട്ട വെടിനിർത്തൽ വിജയകരമായി പൂർത്തിയായാൽ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ഗാസയുടെ പുനർനിർമാണത്തിലേക്ക് കടക്കുമെന്നാണ് ധാരണ. ഇസ്രയേൽ തരിപ്പണമാക്കിയ മുനമ്പിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മാത്രം വർഷങ്ങളെടുക്കും.
3 ബന്ദികൾക്ക് മോചനം
ബ്രിട്ടീഷ്–- ഇസ്രയേൽ പൗര എമിലി ദമാരി, വെറ്ററിനറി നഴ്‌സും റുമേനിയൻ വംശജയുമായ ഡൊറോൺ സ്‌റ്റെൻബ്രെച്ചർ, റോമി ഗൊനോൻ എന്നിവരാണ് വെടിനിർത്തലിന്റെ ആദ്യ ദിനത്തിൽ ഹമാസ് മോചിപ്പിച്ച ബന്ദികൾ. 2023 ഒക്ടോബർ ഏഴിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽനിന്ന് പിടികൂടിയ ഇവരെ റെഡ് ക്രോസ് മുഖാന്തിരമാണ് കൈമാറിയത്.നോവ സംഗീതനിശയിലേക്ക് നടത്തിയ ആക്രമണത്തിലാണ് റോമി ഗോനൻ എന്ന 24കാരിയെ ഹമാസ് ബന്ദിയാക്കിയത്. ഡൊറോൺ സ്‌റ്റെൻബ്രെച്ചർ ജീവിച്ചിരിക്കുന്നെന്ന് പുറംലോകമറിഞ്ഞത് അടുത്തിടെ ഹമാസ് പുറത്തുവിട്ട വീഡിയോയിൽനിന്നാണ്. ഫാർ അസയിലെ ഭവനസമുച്ചയം ആക്രമിച്ചാണ് ഹമാസ് എമിലി ദമാരിയടക്കം 37 പേരെ ബന്ദിയാക്കിയത്.
ബന്ദിമോചനം ഇങ്ങനെ
ഹമാസ് ബന്ദികളാക്കിയ 250 പേരിൽ ജീവിച്ചിരിക്കുന്ന 100 പേരെയാണ് വെടിനിർത്തലിന്റെ ഭാഗമായി വിട്ടയക്കുന്നത്. ആദ്യഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, പരിക്കേറ്റവർ എന്നിങ്ങനെ 33 ബന്ദികളെ ഹമാസും, കുട്ടികളും സ്ത്രീകളുമടക്കം 1890 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഏഴാംനാൾ നാലുപേർ, പതിനാലാം നാൾ മൂന്നുപേർ, 28, 35 ദിവസങ്ങളിൽ മൂന്നുപേർ വീതം, വെടിനിർത്തലിന്റെ അവസാനവാരം മറ്റുള്ളവർ എന്നിങ്ങനെയായിരിക്കും ബന്ദികളുടെ മോചനം.ആദ്യഘട്ട വെടിനിർത്തലിന്റെ 16–-ാം ദിവസം രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾ തുടങ്ങും. ആകെ മൂന്നുഘട്ട വെടിനിർത്തലെന്നാണ് ധാരണ. ആദ്യഘട്ടത്തിൽ ഗാസയുടെ ചില മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം ബഫർസോണിലേക്ക് മാറും. മൂന്നാംഘട്ടം പൂർത്തിയാകുമ്പോഴേക്കും പൂർണ സൈനിക പിന്മാറ്റം.
ജൂത സെറ്റിൽമെന്റുകളും ഭീഷണി
ജൂത സെറ്റിൽമെന്റുകൾ വ്യാപിപ്പിച്ച് പലസ്തീൻ മേഖലകളെ ഒറ്റപ്പെടുത്തി കലാപം സൃഷ്ടിക്കുകയാണ് ഇസ്രയേൽ സർക്കാർ. വെസ്‌റ്റ് ബാങ്കിൽ നിലവിൽ ഏഴുലക്ഷം ജൂതകുടിയേറ്റക്കാരുണ്ട്. അത് ഇസ്രയേൽ ജനസംഖ്യയുടെ പത്തുശതമാനംവരും. വെസ്‌റ്റ് ബാങ്കിൽ സർക്കാർ നിർമിച്ച 150 സെറ്റിൽമെന്റുകളിലും 128 ഔട്ട്‌പോസ്റ്റുകളിലുമായി ജീവിക്കുന്നു. 1967ൽ ആറുദിനം നീണ്ട യുദ്ധത്തിൽ വെസ്‌റ്റ് ബാങ്കും കിഴക്കൻ ജറുസലേമും പിടിച്ചെടുത്താണ് ഇസ്രയേൽ ജൂത സെറ്റിൽമെന്റുകൾ നിർമിക്കാൻ തുടങ്ങിയത്. നിലവിൽ വെസ്‌റ്റ് ബാങ്കിന്റെ 40 ശതമാനവും സെറ്റിൽമെന്റുകളാണ്. 1993ൽ ഓസ്‌ലോ കരാർ ഒപ്പിട്ടതിനുശേഷം ഇസ്രയേൽ സർക്കാർ നേരിട്ടുള്ള ജൂത സെറ്റിൽമെന്റ് നിർമാണം നിർത്തിയിരുന്നു. 2017ൽ ഇത് പുനരാരംഭിച്ചു. നെതന്യാഹുവാണ് ഇതിന് ഏറ്റവുമധികം പ്രോസ്താഹനം നൽകിയത്. സെറ്റിൽമെന്റുകളിലെ ജൂത കുടിയേറ്റക്കാർ പലസ്തീൻകാരെ നിരന്തരം ആക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു.
വെടിനിര്‍ത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു: സിപിഐ എം
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സിപിഐ എം കേന്ദ്രകമ്മിറ്റി സ്വാഗതംചെയ്തു. 15 മാസത്തിലേറെയായി ഗാസയിലെ പലസ്‌തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തിയ വംശഹത്യയിൽ 46,000-ത്തിലധികം പേർക്ക് ജീവൻ നഷ്‌ടമായി. 1,20,000ത്തിലേറെ പേർക്ക് പരിക്കേറ്റു.സമാധാനം നിലനിർത്തുകയും രാഷ്‌ട്രീയ ഒത്തുതീർപ്പു പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സമാധാനം സ്ഥാപിക്കുന്നതിനും സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ സർക്കാർ നയതന്ത്രപരമായി പ്രവർത്തിക്കണമെന്നും കേന്ദ്രകമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
India
സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം


ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.
India
യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ


അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.
ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.
India
ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍


ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.
ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.
ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.
എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്