അതിവേഗ ഇമിഗ്രേഷൻ വ്യാഴാഴ്ച മുതൽ കൊച്ചിയിലും: പ്രത്യേക പോർട്ടൽ വഴി അപേക്ഷിക്കാം

കൊച്ചി: അന്താരാഷ്ട്ര യാത്രകൾക്ക് വിമാന താവളങ്ങളിലെ കാത്തിരിപ്പ് കുറക്കുന്ന അതിവേഗ ഇമിഗ്രേഷൻ (ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം) പദ്ധതി കൊച്ചിയിലും.ജൂണിൽ ഡൽഹി വിമാനത്താവളത്തിൽ തുടങ്ങിയ പദ്ധതി കൊച്ചി അടക്കം രാജ്യത്തെ ഏഴ് വിമാന താവളങ്ങളിലാണ് വ്യാഴാഴ്ച തുടങ്ങുന്നത്.അഹമ്മദാബാദിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും. ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ വിമാന താവളങ്ങളാണ് പദ്ധതി തുടങ്ങുന്ന മറ്റുള്ളവ.ഇമിഗ്രേഷൻ നടപടി വേഗമാക്കാൻ ലക്ഷ്യമിട്ടുള്ള സൗകര്യം, മുൻകൂട്ടി വിവരം നൽകി രജിസ്റ്റർ ചെയ്യുന്നതിൽ അർഹരായവർക്കാണ് പ്രയോജനപ്പെടുക.
ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളവർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ വഴി അപേക്ഷിക്കാം.വിദേശത്തേക്കുള്ള യാത്രക്കും തിരിച്ച് വരുമ്പോഴും ഇത് ഉപയോഗിക്കാം. അന്വേഷണത്തിന് ശേഷമാകും അർഹരെ തിരഞ്ഞെടുക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് ലഭിക്കില്ല.രജിസ്ട്രേഷൻ നടപടി ക്രമങ്ങൾക്ക് ഒരു മാസം വരെ സമയം എടുത്തേക്കും. പാസ്പോർട്ടിന്റെ കാലാവധി തീരുന്നത് വരെ പരമാവധി അഞ്ച് വർഷത്തേക്കാകും പദ്ധതിയിൽ അംഗത്വം നൽകുന്നത്.