Kannur
രക്തപാതകൾ; കണ്ണൂർ ജില്ലയിൽ 15 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഒൻപത് പേർ

കണ്ണൂർ : റോഡിൽ ഇന്ന് ആരുടെയും ജീവൻ പൊലിയരുതേ എന്ന പ്രാർഥനയോടെയാണ് കണ്ണൂരുകാരുടെ ഒരുദിനം തുടങ്ങുന്നത്. 2025 പിറന്ന അന്നു തുടങ്ങിയ വാഹനാപകട മരണങ്ങൾ ഓരോ ദിനവും ആവർത്തിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും നിരത്തിൽ ഒരു ജീവൻ പൊലിഞ്ഞു. 15 ദിവസം അപകടങ്ങൾ കവർന്നത് ഒൻപതു ജീവൻ. കൂത്തുപറമ്പിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ബാർ ഹോട്ടലിൽ ഇലക്ട്രിഷ്യനായ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (31) ആണ് മരിച്ചത്.
2024ൽ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ 212 പേരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത് 1500 പേരും. ആകെ 2700 അപകട. ഈ വർഷം തുടക്കം തന്നെ ഞെട്ടിക്കുന്ന രീതിയിലാണ് കണക്കുകൾ പോകുന്നത്. ശ്രീകണ്ഠപുരത്തിനടുത്ത് വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് സ്കൂൾ വിദ്യാർഥി മരിച്ച വാർത്തയാണ് പുതുവർഷത്തിൽ തന്നെ ജില്ല കേട്ടത്.
അപകടത്തിൽ 22 പേർക്കാണു പരുക്കേറ്റത്, കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം വയക്കാലിൽ എം.പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് ആണു മരിച്ചത്. തലകീഴായി മറിഞ്ഞ ബസിനടിയിൽപെട്ട നേദ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടാണ് കൂടുതൽ പേർ മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചാണ് പാണപ്പുഴ മുടേങ്ങ എടാടൻ വീട്ടിൽ പ്രഭാകരൻ മരിച്ചത്. ആറിന് കോയിപ്ര റോഡിൽ വെള്ളോറ സ്കൂളിനു സമീപം പുലർച്ചെയായിരുന്നു അപകടം. ഏഴിന് ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിനു സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ചേറ്റംകുന്ന് റോഡ് മഹലിൽ സജ്മീർ മരിച്ച അപകടം ഉണ്ടായത് രാത്രിയായിരുന്നു.
ഒൻപതിന് പാപ്പിനിശ്ശേരി വേളാപുരം പള്ളിക്കു സമീപം റോഡിലെ ബാരിക്കേഡിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് കയറിയുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. ചേലേരി തെക്കേക്കര ആകാശ് വിഹാറിലെ പരേതനായ സി.കെ.മധുസൂദനന്റെയും സവിതയുടെയും ഏകമകനാണ് റോഡിൽ രക്തംവാർന്നൊഴുകി മരിച്ചത്. ബസിന് അരികുകൊടുക്കുമ്പോഴായിരുന്നു ബൈക്ക് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞത്.
10ന് കണ്ണൂർ ടൗണിൽ തളാപ്പിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെട്ടാണു മരിച്ചത്. 11ന് തലശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ കുണ്ടുചിറ ബുഷറാസിൽ മുസമ്മൽ ദേഹത്തു കാർ കയറിയാണു മരിച്ചത്.
ഉളിയിൽ സംസ്ഥാനാന്തര പാതയിലുണ്ടായ അപകടത്തിൽ രണ്ടു ജീവനാണു നഷ്ടമായത്. മകന്റെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയി മടങ്ങുന്ന സംഘം സഞ്ചരിച്ച കാർ സംസ്ഥാനാന്തര പാതയിൽ ഉളിയിൽ പാലത്തിനു സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രതിശ്രുത വരന്റെ അമ്മ ഉളിക്കൽ കാലാങ്കി കയ്യൂന്നപാറയിലെ കെ.ടി.ബീന (51), ഇവരുടെ ഭർത്താവിന്റെ സഹോദരിയുടെ മകൻ ഐടി കമ്പനി ജീവനക്കാരൻ മംഗളൂരുവിലെ ആനത്താരി ഹൗസിൽ എ.എ.ലിജോബി (37) എന്നിവരായിരുന്നു മരിച്ചത്.
കൂത്തുപറമ്പ് ടൗണിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച ഫാദിലും കൂട്ടുകാരും സഞ്ചരിച്ച കാർ എതിരെ വന്ന കോൺക്രീറ്റ് റെഡിമിക്സ് ലോറിയിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫാദിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർക്കും ഗുരുതര പരുക്കാണ്. ഗോകുലത്തെരു വഴി വില്ലേജ് ഓഫിസിന്റെ മുന്നിലെത്തിയ കാർ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് അൽപം സഞ്ചരിച്ചപ്പോഴാണ് എതിരെ വന്ന ലോറിയിൽ ഇടിച്ച് അപകടം ഉണ്ടായത്.
Kannur
കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.
കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.
107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി
ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.
കാർഷിക സാക്ഷരതാ യജ്ഞം
അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി
സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം
ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം
ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.
Kannur
കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.
റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.
ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി
ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.
വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം
2023 -106
2024 – 220
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.
ആദ്യം ജയിൽ പിന്നെ നാട് കടത്തൽ
പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.
സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം
Kannur
കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്