പ്ലാസ്റ്റിക് കുപ്പി നിരോധനത്തിന്‌ നിർദേശം സമർപ്പിക്കണമെന്ന് ഹെെക്കോടതി

Share our post

കൊച്ചി:സംസ്ഥാനത്തെ മലയോരമേഖലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. നിശ്ചിത ഗ്രേഡിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾക്കാണ് നിരോധനം വേണ്ടത്. ഈ കാര്യത്തിൽ മദ്രാസ് ഹൈക്കോടതിവിധി മാതൃകാപരമാണെന്നും അവിടെ ചെറിയ കുപ്പികൾ നിരോധിക്കുകയും ലംഘിക്കുന്നവ‌ർക്ക് പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.വലിയ ക്യാനുകളിൽ വെള്ളം ലഭ്യമാക്കി ഗ്ലാസുകളിൽ പകർന്നുകുടിക്കുന്ന രീതിയാണ് നല്ലതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹച്ചടങ്ങുകളിലടക്കം പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനാകും. വഴിയോര ഭക്ഷണശാലകൾ കാനകളിലേക്ക് മാലിന്യംതള്ളുന്നത് തടയാൻ, ലൈസൻസ് നൽകുന്നതിന് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.കൊടൈക്കനാൽ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കുപ്പി നിരോധനത്തിന്റെ വിശദാംശങ്ങൾ തേടിയതായും കാറ്ററിങ്ങുകാരുടെ ഭാഗത്തുനിന്നുള്ള മാലിന്യസംസ്കരണം ഉറപ്പാക്കുമെന്നും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ അറിയിച്ചു.തിരുനെൽവേലിയിൽ ആശുപത്രിമാലിന്യം തള്ളിയ സംഭവത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായും അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!