THALASSERRY
രക്ഷിതാക്കൾക്കൊരു സന്തോഷ വാർത്ത; സ്കൂളിലെ വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്പിൽ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്ന് നേരിട്ട് ഈ ആപ്പിലൂടെ അറിയാനാവും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണം ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറിലൂടെയാണ് ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്നത്. ഇതിനൊപ്പം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ കൂടി സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ ‘സമ്പൂര്‍ണ’ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇതനുസരിച്ച് തയ്യാറാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.
‘സമ്പൂര്‍ണ പ്ലസിൽ’ കുട്ടികളുടെ ഹാജര്‍നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സൗകര്യമുണ്ട്. ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആണ് ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പീലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.സമ്പൂര്‍ണ പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രഥമാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും Parent റോള്‍ സെലക്ട് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് Signup ചെയ്യണം. കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ സമ്പൂർണയിലേക്ക് നൽകുന്ന രക്ഷിതാവിന്റെ മൊബൈൽ നമ്പരിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത് അതിനാല്‍ മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്.
രക്ഷിതാവിനുള്ള ലോഗിനിൽ യൂസര്‍ നെയിമായി മൊബൈല്‍ നമ്പരും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുമ്പോള്‍ ആ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍ നിന്ന് അയയ്ക്കുന്ന മെസേജുകള്‍, ഹാജർ, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകര്‍ത്താവിനും അധ്യാപകര്‍ക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈല്‍ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.2024 ഡിസംബര്‍ മാസത്തില്‍ നടന്ന ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങള്‍ മിക്ക സ്കൂളുകളും സമ്പൂര്‍ണ പ്ലസ്-ല്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഈ ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യമായ സുരക്ഷാ-സ്വകാര്യതാ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ പ്ലസ്-ല്‍ ഒരുക്കിയിട്ടുണ്ട്.
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
THALASSERRY
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും


തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
THALASSERRY
പൊന്ന്യത്തങ്കത്തിന് നാളെ തുടക്കം


തലശ്ശേരി : വടക്കൻ പാട്ടിലെ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്യത്തങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും.തലശേരി പൈതൃകം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 21 മുതൽ 27 വരെയാണ് പൊന്യത്തങ്കം. കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തിയത് കുംഭം 10, 11 തീയതികളിലായാണ്. ഇതിനെ അനുസ്മരിച്ചാണ് അങ്കം. വെള്ളിയാഴ്ച ആരംഭിക്കുന്ന പൊന്ന്യ ത്തങ്കത്തിൽ ദിവസേന കളരിപ്പയറ്റ്, കലാമത്സരങ്ങൾ, വിവിധ മ്യൂസിക് ബാൻഡുകളുടെ പരിപാടികൾ എന്നിവ നടക്കും. 21ന് മസാല കോഫി, 22ന് തേക്കിൻകാട് ബാൻഡ്, 23ന് വൈബ്‌സ് ഓഫ് കേരള, 24ന് അതുൽ നറുകരയുടെഫോക്ക് ഗ്രാഫർ, 25ന് തൈക്കൂടം ബ്രിഡ്, 26ന് എം ജി ശ്രീകുമാർ-കൃഷ്ണപ്രഭ എന്നിവർ നയിക്കുന്ന ഗാനമേള, 27ന് റിമി ടോമി സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്