തടവുകാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്കുള്ള സമാശ്വാസനിധിയിലേക്ക്; ജനുവരി മുതല്‍ നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ശിക്ഷാത്തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള പ്രത്യേകനിധിയിലേക്ക് മാറ്റും. 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിക്ടിം കോംപെന്‍സേഷന്‍ സ്‌കീമില്‍ തടവുകാരുടെ വേതനത്തില്‍നിന്ന് വിഹിതം ഈടാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇരകള്‍ക്കുള്ള സമാശ്വാസ ധനവിതരണം കുടിശ്ശികയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഈ മാസം മുതല്‍ തടവുകാരുടെ വേതനവിഹിതം സര്‍ക്കാരിലേക്ക് അടയ്ക്കാനാണ് തീരുമാനം. സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒരുദിവസത്തെ കൂലി 63 രൂപ മുതല്‍ 168 രൂപവരെയാണ്. തുറന്ന ജയിലില്‍ ജോലിചെയ്യുന്ന തടവുകാര്‍ക്ക് 230 രൂപവരെ ലഭിക്കും. തടവുകാര്‍ക്ക് ലഭിക്കുന്ന പണത്തില്‍ പകുതി കുടുംബാവശ്യങ്ങള്‍ക്കായി ചെലവഴിക്കാം. ബാക്കിത്തുക കാന്റീന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഇതിലാണ് ഇനി മാറ്റംവരുന്നത്.സംസ്ഥാന ബജറ്റില്‍നിന്നുള്ള വിഹിതം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പുപ്രകാരം ചുമത്തുന്ന പിഴ, വ്യക്തികള്‍, ജീവകാരുണ്യ സംഘടനകളില്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന സംഭാവന, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് തുടങ്ങിയവയാണ് നിധിയിലേക്കുള്ള മറ്റ് സ്രോതസ്സുകള്‍.കഴിഞ്ഞവര്‍ഷം അവസാനംവരെ സര്‍ക്കാര്‍ 30 കോടിയോളം രൂപയാണ് നിധിയിലേക്ക് അനുവദിച്ചത്. മറ്റ് സ്രോതസ്സുകളില്‍നിന്ന് നാമമാത്ര ഫണ്ടേ ലഭിക്കുന്നുള്ളൂ. ഇക്കാരണത്താല്‍ ധനസഹായം സമബന്ധിതമായി നല്‍കാനാകുന്നുമില്ല. കോടതികള്‍ വിധിക്കുന്ന സഹായധനം സമയബന്ധിതമായി നല്‍കാനാകുന്നില്ലെന്നതുകൂടി കണ്ടാണ് തടവുകാരില്‍നിന്നുള്ള വിഹിതം കൃത്യമായി ലഭ്യമാക്കാന്‍ നടപടി തുടങ്ങിയത്.