ആറളം ഫാമിൽ ഇനി ലേബർ ബാങ്കും

ഇരിട്ടി:സംയോജിത കൃഷിയും ആവർത്തന കൃഷിയും പുതുതലമുറ കൃഷിയും വ്യാപിപ്പിക്കാൻ ആറളം ഫാമിൽ ലേബർ ബാങ്ക്. ആറളം ഫാം ടിആർഡിഎം സഹകരണത്തോടെയാണ് ലേബർ ബാങ്ക് രൂപീകരിക്കുന്നത്. ആദിവാസി പുനരധിവാസ മേഖലയിലെ മൂവായിരത്തോളം കുടുംബങ്ങളുടെ ജീവനോപാധി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി. വർഷങ്ങളായി ഫാമിൽ പുതിയ തൊഴിലവസരങ്ങൾ ആവശ്യത്തിനനുസരിച്ച് സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന ന്യൂനത പരിഹരിക്കാനാണ് ലേബർ ബാങ്ക് ലക്ഷ്യമിടുന്നത്. നിലവിൽ ഫാമിൽ നടപ്പാക്കുന്ന പങ്കാളിത്ത കൃഷിവഴി മുന്നൂറ് ഇനങ്ങളിൽ തൊഴിൽ സാധ്യതകൾ തുറക്കാനാകും. ഇതിന് തൊഴിലാളികളെ കണ്ടെത്താനാണ് പുതിയ സംരംഭം. തൊഴിലാളികളുടെ നൈപുണ്യ മേഖല കണ്ടെത്തി അനുയോജ്യ തൊഴിൽ നൽകും. പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ ആദിവാസി പുനരുധിവാസ മിഷനിലൂടെ 343 പേർ ലേബർ ബാങ്കിൽ രജിസ്റ്റർചെയ്തു. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും ഉറപ്പാക്കും. പങ്കാളിത്ത പദ്ധതി നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമവും അവലോകനംചെയ്യാനും കൃത്യമായ ഗുണഭോക്താക്കളെ കണ്ടെത്തി തൊഴിലുടമയ്ക്ക് നൽകാനും ബാങ്കുവഴി സാധിക്കും. ആറളം ഫാം മാനേജിങ് ഡയറക്ടറാണ് ലേബർ ബാങ്ക് ചെയർമാൻ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളാണ്. പരാതികളോ അവകാശലംഘനമോ ഉണ്ടായാൽ തൊഴിലാളികൾക്ക് ലേബർ ബാങ്കിലൂടെ പരാതി പരിഹാരത്തിനും അവസരമൊരുക്കും. തൊഴിലുടമകൾക്കുണ്ടാകുന്ന പരാതികളും ഇതേ രീതിയിൽ പരിഹരിക്കും. ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക് തൊഴിൽ ഉറപ്പാക്കാൻ സംരംഭക പദ്ധതികളുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ പ്രവർത്തനം. ലേബർ ബാങ്ക് ഓൺലൈൻ സംവിധാനത്തിലാക്കാൻ ഇരിട്ടി മഹാത്മാഗാന്ധി കോളജ് എൻഎസ്എസ് യൂണിറ്റ് സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവര ശേഖരണ ക്യാമ്പ് നടത്തും. പങ്കാളിത്ത കൃഷി നടത്തുന്നവരുടെ തൊഴിൽ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനൊപ്പം രണ്ടാം ഘട്ടത്തിൽ ഫാമിന് പുറത്തും തൊഴിലാളികളുടെ സേവനം ആറളം ലേബർ ബാങ്ക് ആപ്പ് വഴി ഔദ്യോഗിക അനുമതിയോടെ ലഭ്യമാക്കും. ആദിവാസി പുനരധിവാസ മേഖലയിലെ ജോലി സന്നദ്ധതയുള്ള മുഴുവൻപേർക്കും ജോലി ഉറപ്പാക്കുന്നതാണ് ലേബർ ബാങ്ക് പദ്ധതിയെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ പി നിധീഷ്‌കുമാർ പറഞ്ഞു.