Connect with us

Kerala

‘ശരിക്കും സ്ലീപ്പര്‍ ടിക്കറ്റ്, ബര്‍ത്ത് സീറ്റാവുന്ന സമയം’ അറിയാം; ട്രെയിൻ യാത്രയിൽ ഇനി തർക്കം വേണ്ട

Published

on

Share our post

റിസര്‍വു ചെയ്തിട്ടുള്ള ട്രെയിന്‍ യാത്രകളാണ് സുരക്ഷിതവും സൗകര്യപ്രദവുമെങ്കിലും ചിലപ്പോഴെങ്കിലും പല കാരണങ്ങളാല്‍ ട്രെയിന്‍ യാത്രകള്‍ തലവേദനകളാവാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സഹയാത്രികരുടെ പെരുമാറ്റമാണ്. നേരത്തെ റിസര്‍വു ചെയ്ത സീറ്റു പോലും മറ്റു യാത്രികര്‍ കൈവശപ്പെടുത്തിയതിന്റെ അനുഭവം ദൂരയാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കുണ്ടാവും. സൈഡ് അപ്പര്‍ ബര്‍ത്ത് റിസര്‍വ് ചെയ്തയാള്‍ക്ക് താഴെ ഇരിക്കാന്‍ അവകാശമില്ലെന്നു പറഞ്ഞു വാദിച്ച സഹയാത്രികനെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപ്പര്‍ ബര്‍ത്തിലും മിഡില്‍ ബര്‍ത്തിലും റിസര്‍വ് ചെയ്തവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനാകുമോ? എത്ര സമയം വരെയാണ് ബര്‍ത്തില്‍ ഉറങ്ങാനാവുക? ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടാവുന്നത് നിങ്ങളുടെ ട്രെയിന്‍ യാത്രകളെ കൂടുതല്‍ അനായാസമാക്കും. തമിഴ്‌നാട്ടിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് സൈഡ് സീറ്റും തന്റെയാണെന്ന് അവകാശപ്പെട്ട സഹയാത്രികനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. വൈകുന്നേരം അഞ്ചുമണി സമയത്താണ് രണ്ട് സൈഡ് സീറ്റും തന്റെയാണെന്ന അവകാശവാദം സഹയാത്രികന്‍ ഉന്നയിച്ചത്. ശരിക്കും സ്ലീപ്പര്‍ ടിക്കറ്റ് ബര്‍ത്ത് സീറ്റാവുന്ന സമയം എത്രയാണെന്നാണ് കുറിപ്പില്‍ ചോദിച്ചിരിക്കുന്നത്.

ഇതിനു താഴെ നൂറുകണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. ‘രാത്രി 9.59 ആവുമ്പോള്‍ എഴുന്നേറ്റാല്‍ മതി. അതു വരെ മൂത്രമൊഴിക്കാന്‍ പോലും പോവരുത്’ എന്ന കമന്റാണ് ഏറ്റവും ജനകീയം. ഇന്ത്യന്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനുവല്‍ വോള്യം-1 ലെ 652–ാം പാരഗ്രാഫില്‍ റിസര്‍വേഷന്‍ ക്ലാസിലെ ബുക്കു ചെയ്ത യാത്രികരെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയാണ് റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് ബര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്നു യാത്ര ചെയ്യാം. ആര്‍എസി പ്രകാരം സൈഡ് ലോവര്‍ ബര്‍ത്തുകളില്‍ റിസര്‍വ് ചെയ്ത യാത്രികര്‍ക്കും പകല്‍ സമയത്ത് ഇരുന്നു യാത്ര ചെയ്യാം. സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്ക് ചെയ്തവര്‍ക്കും പകല്‍ ഇരുന്നു യാത്ര ചെയ്യാമെന്ന് റെയില്‍വേ വ്യക്തമായി പറയുന്നുണ്ട്. രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയുള്ള സമയത്ത് സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്കു ചെയ്തവര്‍ക്ക് താഴെയുള്ള സീറ്റില്‍ ഇരിക്കാന്‍ അവകാശമുണ്ടാവില്ല. ഇനി യാത്രികരില്‍ എന്തെങ്കിലും ശാരീരിക പരിമിതികളോ അസുഖങ്ങളോ ഉള്ളവരോ ഗര്‍ഭിണികളോ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സമയം വിശ്രമിക്കാന്‍ അനുവദിക്കണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്.

ഇതിനൊപ്പം ട്രെയിന്‍ യാത്രികര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾക്കൂടി നോക്കാം. രാത്രി 10 നു ശേഷം ട്രെയിന്‍ യാത്രികര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍ റെയില്‍വേയിലുണ്ട്. നേരത്തെ കയറിയവരാണെങ്കില്‍ രാത്രി പത്തിനു ശേഷം ടിടിഇക്ക് നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാന്‍ വരാനാവില്ല. ട്രെയിനിനുള്ളില്‍ രാത്രി ഇടുന്ന ലൈറ്റുകള്‍ക്ക് പുറമേയുള്ള എല്ലാ ലൈറ്റുകളും അണച്ചിരിക്കണം. രാത്രി പത്തിനു ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവര്‍ മറ്റു യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാന്‍ പാടില്ല.

റിസര്‍വ് ചെയ്ത റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിങ്ങള്‍ക്ക് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ അടുത്ത രണ്ടു സ്റ്റേഷനുകളിലൊന്നില്‍ നിന്നും കയറിയാലും മതി. റിസര്‍വ് ചെയ്ത സ്റ്റേഷന്‍ പിന്നിട്ട് രണ്ട് സ്റ്റേഷനുകള്‍ കഴിയുന്നതുവരെ ടിടിഇക്ക് നിങ്ങള്‍ റിസര്‍വ് ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല. ഇനി റിസര്‍വ് ചെയ്ത സ്റ്റേഷനും രണ്ടു സ്റ്റേഷനുകളും കഴിഞ്ഞാല്‍ ടിടിഇക്ക് ആര്‍എസി പിന്‍ആര്‍ സ്റ്റാറ്റസുള്ള ഏതു യാത്രികനും സീറ്റ് നല്‍കാനും സാധിക്കും.

റിസര്‍വ് ചെയ്താലും വെയിറ്റിങ് ലിസ്റ്റിലാവുമെന്നുറപ്പുണ്ടെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാന്‍ മാര്‍ഗമുണ്ട്. അതിന് പിആര്‍എസ് കൗണ്ടറില്‍ നിന്നും യാത്രക്കുള്ള ടിക്കറ്റെടുത്താല്‍ മതി. വെയിറ്റിങ് ലിസ്റ്റിലെ ടിക്കറ്റായാലും അതു കാണിച്ച് യാത്ര ചെയ്യാനാവും. അതേസമയം ഓണ്‍ലൈന്‍ വഴി ഇ ടിക്കറ്റാണ് എടുക്കുന്നതെങ്കില്‍ ഇത് സാധ്യമാവില്ല. ചാര്‍ട്ട് തയാറാക്കിയ ശേഷം വെയ്റ്റിങ് ലിസ്റ്റിലെ ഇ ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നതിനാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നയാളെ പോലെയാവും നിങ്ങളെ കണക്കാക്കുക.

ട്രെയിനിലെ ചങ്ങല കാണുമ്പോള്‍ ഒന്നു വലിച്ചു നോക്കാന്‍ തോന്നാത്തവരുണ്ടാവില്ല. എപ്പോഴൊക്കെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനാവും? നിങ്ങള്‍ക്കൊപ്പമുള്ള കുട്ടിക്കോ പ്രായമായ ആള്‍ക്കോ ശാരീരിക പരിമിതിയുള്ളയാള്‍ക്കോ ട്രെയിനില്‍ കയറാനാവാതെ വന്നാല്‍ ചങ്ങല വലിക്കാം. ട്രെയിനില്‍ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടാവുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താലും ചങ്ങല വലിക്കാം.

റിസര്‍വ് യാത്രികര്‍ക്ക് എത്ര ഭാരമുള്ള ലഗേജ് കൊണ്ടുപോവാനാവുമെന്നതിനും കണക്കുണ്ട്. എസി യാത്രികരാണെങ്കില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോയും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോയും ഭാരം ഒരു യാത്രികന് ഒപ്പം കൂട്ടാനാവും. ഇനി അധിക ലഗേജ് ചാര്‍ജ് നല്‍കിയിട്ടുണ്ടെങ്കില്‍ എസിയില്‍ 150 കിലോയും സ്ലീപ്പറില്‍ 80 കിലോയും സെക്കന്റ് സിറ്റിങില്‍ 70 കിലോയും വരെ ഭാരമുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ നമുക്കാവും. ഇതുപോലുള്ള പ്രധാന റെയില്‍വേ നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണ നിങ്ങളുടെ ട്രെയിന്‍ യാത്രകളെ കൂടുതല്‍ എളുപ്പമാക്കാം.


Share our post

Kerala

സാധാരണക്കാരെ എ.ഐ. പഠിപ്പിക്കാൻ ‘കൈറ്റ്’; നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സ്‌

Published

on

Share our post

തിരുവനന്തപുരം: സാധാരണക്കാരെ നിത്യജീവിതത്തിൽ നിർമിതബുദ്ധി ടൂളുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലനപദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കമിടുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്‌സിൽ വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമേ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടാകും.ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.

നേരത്തേ 80,000 സ്കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചിൽ ഉൾപ്പെടുത്തുക. മാർച്ച് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.ജി.എസ്.ടി. ഉൾപ്പെടെ 2360 രൂപ ഫീസ് രജിസ്‌ട്രേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കണം. ക്ലാസുകൾ മാർച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Kerala

പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അപേക്ഷ മാര്‍ച്ച് 16 വരെ

Published

on

Share our post

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം. – ബി.എഡ്.) പരീക്ഷയുടെ പരിധിയിൽവരുന്നു.

പട്ടികയിലുള്ള ചില സ്ഥാപനങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) – ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) – വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.

അലിഗഡ്‌ മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ കേന്ദ്ര സർവകലാശാലകൾ.

പരീക്ഷയുടെ പരിധിയിൽവരുന്ന 64 സ്ഥാപനങ്ങൾ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവിൽ മൊത്തം സീറ്റുകൾ 6100 ആണ്. കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നാൽ ആ വിവരം ഇതേ വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ

* എൻ.ഐ.ടി. കാലിക്കറ്റ്‌ -ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനിൽ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ൽ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാൽ, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ വെച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം.

യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ്‌ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ്‌ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷ ഏപ്രിൽ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ

exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളിൽ അവസരം ലഭിക്കും.

റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് സ്കോർകാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർവിവരങ്ങൾ നൽകുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ്‌ നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക്‌ പ്രവേശനപ്രക്രിയയിൽ പങ്കില്ല.


Share our post
Continue Reading

Trending

error: Content is protected !!