ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് മന്ത്രിസഭയുടെ അംഗീകാരം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിക്കുന്ന ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.ഒറ്റ തെരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാര്‍ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക. നിലവിലെ രീതിയനുസരിച്ച് നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കകളില്ല. ബില്ല് ചിലപ്പോള്‍ കൂടുതല്‍ പരിശോധനനയ്ക്ക് ജോയിന്റ് പാര്‍ലമെന്ററി സമിതിക്ക് കൈമാറിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബില്‍ നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും.
കൂടാതെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. നവംബര്‍ 25-ന് ആരംഭിച്ച പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 20-നാണ് അവസാനിക്കുക. നേരത്തെ ബില്ലിനെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സര്‍ക്കാര്‍ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും തുടര്‍ന്ന് നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ച് കോവിന്ദ് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.