അവർ ‘വിളവെടുപ്പിന്റെ’ തിരക്കിലാണ്, പട്ടികവർഗ വിദ്യാർഥികളിലൊരു വിഭാഗം പഠനമുപേക്ഷിച്ച് തോട്ടങ്ങളിൽ

പുല്പള്ളി: വിളവെടുപ്പുകാലം എത്തിയതോടെ പട്ടികവർഗ വിദ്യാർഥികൾ പഠനമുപേക്ഷിച്ച് തോട്ടങ്ങളിൽ ജോലിക്കുപോവുകയാണ്. ഇതോടെ സ്കൂളുകളിൽ പട്ടികവർഗ വിദ്യാർഥികളുടെ ഹാജർനില വലിയതോതിൽ കുറഞ്ഞുതുടങ്ങി. വരുംമാസങ്ങളിൽ സ്കൂളിലെത്താത്ത കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധ്യാപകർ പറയുന്നത്.ക്രിസ്മസ് അവധിയിലേക്ക് കടക്കുന്നതോടെ സ്ഥിതി രൂക്ഷമാകും. വിളവെടുപ്പും പിന്നാലെ ജില്ലയിലെ ഉത്സവകാലവും ആരംഭിക്കുന്നതോടെ കുട്ടികൾ സ്കൂളുകളിലേക്ക് തീരേ വരാതാകും. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഇതുസംബന്ധിച്ച കണക്കുകൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.
അടയ്ക്ക, കാപ്പി തുടങ്ങിയ കാർഷികവിളവെടുപ്പുകാലം എത്തിയതോടെയാണ് ആദിവാസി ഊരുകളിലെ കുട്ടികൾ പഠനം മാറ്റിവെച്ച് തൊഴിലിനിറങ്ങിയിരിക്കുന്നത്. രക്ഷിതാക്കൾക്കൊപ്പം കുട്ടികളും രാവിലെ ജോലിക്കുപോകുന്നത് പല ഊരുകളിലെയും കാഴ്ചയാണിപ്പോൾ. അടയ്ക്കപൊളിക്കാനും കാപ്പിപറിയ്ക്കാനുമാണ് കുട്ടികൾ പോകുന്നത്.ചിലയിടത്ത് കമുകിൽക്കയറി അടയ്ക്കപറിക്കാനും ആദിവാസിക്കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. വളരെ തുച്ഛമായ കൂലിയാണ് ലഭിക്കുന്നതെങ്കിലും കുട്ടികൾ കിട്ടുന്നജോലികൾക്കെല്ലാം പോവുകയാണ്. വരാൻപോകുന്ന ഉത്സവാഘോഷങ്ങൾക്കുള്ള പണംകണ്ടെത്തുന്നതിനാണ് മിക്കകുട്ടികളും പണിക്കിറങ്ങിയിരിക്കുന്നത്.
മുണ്ടേരി, വാരാമ്പറ്റ, തോല്പെട്ടി പോലുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പട്ടികവർഗ വിദ്യാർഥികളുടെ ഹാജർനിലയിൽ വലിയ കുറവുവന്നിട്ടുള്ളത്. തോല്പെട്ടി മേഖലയിലുള്ള കുട്ടികൾ കർണാടകയിലെ കുട്ടത്തെ തോട്ടങ്ങളിലേക്കാണ് ജോലിക്കുപോകുന്നത്. പഠനം പൂർണമായി ഉപേക്ഷിച്ചുപോകുന്നില്ലെങ്കിലും കൃത്യമായി ക്ലാസുകളിൽ പോകാത്തതിനാൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധ്യാപകർ പറയുന്നത്.വിദ്യാർഥികളെ ഊരുകളിൽപ്പോയി നേരിൽക്കണ്ട് ബോധവത്കരിച്ച് സ്കൂളുകളിലേക്ക് കൊണ്ടുവരേണ്ട സ്ഥിതിയാണ്. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം സ്കൂളിലെ അധ്യാപകരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഊരുകളിൽ സ്ക്വാഡ് വർക്കുകൾ നടത്തുന്നുണ്ട്. കൊഴിഞ്ഞുപോക്ക് രൂക്ഷമായ സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാർ നേരിട്ട് സന്ദർശിക്കുന്നുണ്ട്.
ആദിവാസിമേഖലയിലെ കുട്ടികൾക്ക് പഠനസൗകര്യമൊരുക്കാനും കൊഴിഞ്ഞുപോക്ക് തടയാനുമെല്ലാം ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും എല്ലാവർഷവും പതിവായി ഈ വിളവെടുപ്പുകാലത്ത് കുട്ടികൾ ജോലിക്കുപോകുന്നുണ്ട്. ഓരോ ഊരിലെയും മുഴുവൻകുട്ടികളും സ്കൂളിൽപോകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എസ്.ടി. പ്രമോട്ടർമാർക്ക് നിർദേശമുണ്ട്. ഇതിന്റെഭാഗമായി പ്രമോട്ടർമാർ തങ്ങളുടെ പരിധിയിലുള്ള സ്കൂളുകളിൽ ആഴ്ചയിൽ ഒരുദിവസമെങ്കിലും നേരിട്ട് പോകണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അത് നടപ്പായിട്ടില്ല.പട്ടികവർഗ വിദ്യാർഥികളുടെ ഹാജർ കുറയുന്നത് കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിലും ചർച്ചയായിരുന്നു. പഞ്ചായത്തുതലങ്ങളിൽ എല്ലാമാസവും യോഗംചേർന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് അവലോകനംനടത്തി, റിപ്പോർട്ടുനൽകാൻ ജില്ലാ വികസനസമിതി നിർദേശംനൽകിയിട്ടുണ്ട്.