ഇരിട്ടി നഗര വനം നാളെ മുതൽ പൊതുജനങ്ങൾക്ക് സ്വന്തം

Share our post

ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർത്ഥ്യമാകുന്നു. ഇരിട്ടി – എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. കഴിഞ്ഞ ഒക്ടോബർ 20ന് കേരളാ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗര വനത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം സണ്ണിജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായാണ് നിർവഹിച്ചത്. കനത്ത മഴയും വെള്ളക്കെട്ടും ചെളിയും മൂലം പാർക്ക് തുറന്നുനൽകുന്നത് തത്കാലം മാറ്റിവയ്ക്കുകയായിരുന്നു.

ഇരിട്ടി – എടക്കാനം റോഡിൽ കീഴൂർ അമ്ബലം കവലയിൽ നിന്നും ഏതാനും വാര അകലത്തിൽ പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ബാവലിപ്പുഴക്കരയിലാണ് നഗരവനം എന്ന പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്നത്. അപൂർവ ഔഷധ സസ്യങ്ങളും മരങ്ങളും വളർന്ന്, ഏതു വേനലിലും തണലും കുളിരും നൽകുന്ന പച്ചത്തുരുത്താണ് ഇവിടം. തദ്ദേശീയരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമ ഹരിതസമിതിക്കാണ് പാർക്കിൻ്റെ നിയന്ത്രണം ഇവിടേക്കുള്ള പ്രവേശനം പാസ് മൂലംനിയന്ത്രിക്കും. വലിയവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമായിരിക്കും ചാർജ്ജ് ഈടാക്കുക.

10.5 ഹെക്ടർ പച്ചത്തുരുത്ത്

പഴശ്ശി പദ്ധതിയുടെ അധീനതയിൽ പെട്ട പത്തര ഹെക്ടർ സ്ഥലം കണ്ണൂർ വനം സാമൂഹ്യ വനവത്കരണ വിഭാഗം പാട്ടത്തിനെടുത്താണ് നഗരവനം പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതിൽ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യഘട്ടത്തിൽ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്തഘട്ടങ്ങളിൽ മുഴുവൻ സ്ഥലവും പദ്ധതിയുടെ ഭാഗമാക്കും. നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ സെന്റർ തുടങ്ങിയവയാണ് ഇപ്പോൾ പൂർത്തിയായത്. രണ്ടാം ഘട്ടത്തിനായി ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി വനം വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തെ പെരുമ്ബറമ്ബ് ഇക്കോ പാർക്കുമായി നഗരവനത്തെ ബന്ധിപ്പിക്കുവാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!