വൻതോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

പാനൂർ: തദ്ദേശഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാനൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി അര ടണ്ണിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.പാനൂർ -പുത്തൂർ റോഡിലെ മലബാർ ഹോം സെന്റർ, മെട്രോ ഹോം സെന്റർ എന്നിവിടങ്ങളിൽനിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്. വിവിധ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, പേപ്പർ കപ്പുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ , തെർമോകോൾ പ്ലേറ്റുകൾ എന്നീ നിരോധിതവസ്തുക്കളാണ് പിടിച്ചെടുത്തത്.രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ശെരീകുൽ അൻസാർ, നഗരസഭ ക്ലീൻസിറ്റി മാനേജർ ശശി നടുവിലേക്കണ്ടി, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. വിസിയ, എം. ബിജോയ് എന്നിവർ പങ്കെടുത്തു.