വളപട്ടണം കവർച്ച;സ്വർണവും പണവും സൂക്ഷിക്കാൻ ലിജീഷ് വീട്ടിൽ അറയുണ്ടാക്കിയെന്ന് പോലീസ്

കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ കെ.പി അഷ്റഫ് ഹാജിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച 300 പവൻ സ്വർണാഭരണവും ഒരു കോടി രൂപയും സൂക്ഷിക്കാൻ അയൽവാസിയായ പ്രതി വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയെന്ന് പോലീസ്. പ്രതി ലിജീഷ് നേരെത്തെയും കവർച്ച നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നതും ലിജീഷ് ആണെന്ന് കണ്ടെത്തി.ഇവിടുന്ന് കിട്ടിയ വിരലടയാളവും അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളവും ഒന്ന് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. അഷ്റഫിൻ്റെ വീടിൻ്റെ പിറകിലായാണ് ലിജീഷിൻ്റെ വീട്. നാടിനെ നടുക്കിയ കവർച്ചയ്ക്കു ശേഷം പ്രതി നാട്ടിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അഷ്റഫ് ഹാജിയുടെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവ് എത്തുന്ന ദൃശ്യമുണ്ടെങ്കിലും ലിജീഷിൻ്റെ മുഖം പതിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച പുലർച്ചെയാണ് ലിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരിയരി മൊത്ത വ്യാപാരി മന്നയിലെ കെ.പി അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തിലാണ് അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസിയായ വെൽഡിംഗ് തൊഴിലാളി ലിജീഷിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തത്. പണവും ആഭരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അഷ്റഫിൻ്റെ വീട്ടിൽ വെൽഡിംഗ് പ്രവൃത്തിയടക്കം ലിജീഷ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്‌റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവര്‍ന്നത്. ഒരാള്‍ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. റൂറല്‍ എസ്പി അനുജ് പലിവാളിന്റെയും കണ്ണൂര്‍ സിറ്റി എ.സി.പി ടി.കെ രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.