Connect with us

Kerala

നിഫ്റ്റിൽ ബിരുദ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ; ജനുവരി ആറുവരെ അപേക്ഷിക്കാം

Published

on

Share our post

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ 2025-26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്രങ്ങൾ

ബെംഗളൂരു, ഭോപാൽ, ചെന്നൈ, ദാമൻ, ഗാന്ധിനഗർ, ഹൈദരാബാദ്, കണ്ണൂർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, റായ്ബറേലി, പട്ന, പഞ്ച്കുല, ഷില്ലോങ്, കംഗ്റ, ജോദ്പുർ, ഭുവനേശ്വർ, ശ്രീനഗർ, വാരാണസി

പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത

ബിരുദതലത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.

ബി.ഡിസ് സവിശേഷ മേഖലകൾ: അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, ഫാഷൻ ഇൻറീരിയേഴ്‌സ്, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ.

പ്ലസ് ടു/തത്തുല്യ പരീക്ഷ (ഏതു സ്ട്രീമിൽനിന്നുമാകാം), നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ചുവിഷയത്തോടെ), പത്താംക്ലാസിനുശേഷം, എ.ഐ.സി.ടി.ഇ./സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ ഡിപ്ലോമ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം.

ബി.എഫ്.ടെക് അപ്പാരൽ പ്രൊഡക്‌ഷൻ: മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല പരീക്ഷ, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്, ജയിച്ചവർ, പത്താംക്ലാസിനുശേഷം, എ.ഐ.സി.ടി.ഇ./സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ ജയിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

ലാറ്ററൽ എൻട്രി പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത exams.nta.ac.in/NIFT/ ലെ നിഫ്റ്റ് എൻട്രൻസ് എക്സാം 2025 ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 16-ൽ നൽകിയിട്ടുണ്ട്.

മാസ്റ്റേഴ്സ്

മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെൻറ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.). ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.ഇ./ബി.ടെക്. ബിരുദം, നിഫ്റ്റിൽനിന്ന്‌ ബി.എഫ്.ടെക്., നിഫ്റ്റ്/എൻ.ഐ.ഡി.യിൽനിന്ന്‌ കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിപ്ലോമ തുടങ്ങിയ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യത, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

പ്രവേശനപരീക്ഷ

യു.ജി./ലാറ്ററൽ എൻട്രി, മാസ്റ്റേഴ്സ് കോഴ്സുകളുടെ പ്രവേശനങ്ങളുടെ ഭാഗമായുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി ഒൻപതിന് നടത്തും. എറണാകുളം, കണ്ണൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

ബി.ഡിസ്. പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (സി.എ.ടി.), ജനറൽ എബിലിറ്റി ടെസ്റ്റ് (ജി.എ.ടി.) എന്നിവയടങ്ങുന്ന പ്രവേശനപരീക്ഷയാണ്, ആദ്യഘട്ടം. ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും.

ബി.എഫ്.ടെക്. പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. ജനറൽ എബിലിറ്റി ടെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിത രീതിയിലും ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് പേപ്പർഅധിഷ്ഠിത രീതിയിലും നടത്തും. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് എൻട്രൻസ് പരീക്ഷ (സി.എ.ടി./ജി.എ.ടി./രണ്ടും) കൂടാതെ ഇൻറർവ്യൂവും ഉണ്ടാകും.

ബിരുദ, മാസ്റ്റേഴ്സ് പ്രവേശനപരീക്ഷകളുടെ വിശദമായ ഘടന പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.

അപേക്ഷ

അപേക്ഷ ജനുവരി ആറുവരെ exams.nta.ac.in/NIFT/ വഴി നൽകാം. nift.ac.in/admission വഴിയും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ 2024-25 ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് – ബാച്ച്‌ലർ/മാസ്റ്റേഴ്സ് തലത്തിലെ ഏതെങ്കിലും ഒരു പ്രോഗ്രാമിന് അപേക്ഷിക്കാൻ അപേക്ഷാഫീസ് 3000 രൂപ (പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 1500 രൂപ). ബാച്ച്‌ലർ/മാസ്റ്റേഴ്സ് തലത്തിലെ രണ്ട് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള ഫീസ് യഥാക്രമം 4500 രൂപയും 2250 രൂപയുമാണ്‌.

സാധാരണ ഫീസിനൊപ്പം, ലേറ്റ് ഫീസ് 5000 രൂപയും നൽകി ജനുവരി ഏഴുമുതൽ ഒൻപതുവരെയും അപേക്ഷിക്കാം. അപേക്ഷ എഡിറ്റ് ചെയ്യാൻ 10 മുതൽ 12 വരെ സൗകര്യമുണ്ടാകും.

സ്റ്റേറ്റ് ഡൊമിസൈൽ സീറ്റ്

കണ്ണൂരിൽ ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ സ്റ്റേറ്റ് ഡൊമിസൈൽ വിഭാഗത്തിൽ സൂപ്പർ ന്യൂമററി സീറ്റുകളുണ്ട്. നിഫ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തുള്ള ഒരു സ്കൂളിൽ പ്ലസ്ടു കോഴ്‌സ് പൂർത്തിയാക്കിയവരെ ആ കേന്ദ്രത്തിലെ ഡൊമിസൈൽ വിഭാഗം സീറ്റിലേക്ക് പരിഗണിക്കും. കണ്ണൂരിലെ ഡൊമിസൈൽ വിഭാഗസീറ്റിന് കേരളത്തിൽ പ്ലസ്ടു കോഴ്സ് പൂത്തിയാക്കിയവർക്കാണ് അർഹത. ഓരോ പ്രോഗ്രാമിലും ഇവിടെ ഏഴുസീറ്റുകൾ വീതം ഈ വിഭാഗത്തിൽ ഉണ്ടാകും. അപേക്ഷാ രജിസ്ട്രേഷൻ സമയത്ത് ഇതിലേക്ക് താത്‌പര്യം അറിയിക്കണം. സാധാരണ പ്രവേശനത്തിനും ഇവരെ പരിഗണിക്കും. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്.

മറ്റു പ്രവേശനങ്ങൾ

ബി.ഡിസ്. ആർട്ടിസാൻ കാറ്റഗറി അഡ്മിഷൻ, പിഎച്ച്.ഡി. അഡ്മിഷൻ (രണ്ടും, അപേക്ഷ ഫെബ്രുവരി 28 വരെ),

യു.ജി./പി.ജി.- എൻ.ആർ.ഐ./ഫോറിൻ നാഷണൽ/ഒ.സി.ഐ./പി.ഐ.ഒ./എസ്.എ.എ.ആർ.സി. പ്രവേശനങ്ങൾ (അപേക്ഷ ഏപ്രിൽ 30 വരെ), എന്നിവയും വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾക്ക് വെബ്സൈറ്റുകൾ, ഇൻഫർമേഷൻ ബുള്ളറ്റിൻ, അഡ്മിഷൻ ഗൈഡ് ലൈൻസ് എന്നിവ കാണണം.


Share our post

Kerala

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യത

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


Share our post
Continue Reading

Kerala

നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി

Published

on

Share our post

കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.

കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.

സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.

ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.

”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”

കണ്ണീരോടെ അധ്യാപിക…

ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.

ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.

”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”


Share our post
Continue Reading

Kerala

സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ

Published

on

Share our post

കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.

അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.

പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.

മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.


Share our post
Continue Reading

Trending

error: Content is protected !!