Kerala
താലൂക്ക് ഓഫീസിൽ ക്രമക്കേട്,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

കൊട്ടാരക്കര: താലൂക്ക് ഓഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെയും നടപടികളുടെയും തുടർച്ചയായി ഒരാളൊഴികെ എല്ലാ ഡെപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലം മാറ്റി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ അനുസരിച്ച് ഡെപ്യൂട്ടി തഹസിൽദാർമാരായ ജി.അജേഷ്, റെജി കെ.ജോർജ്, ആർ.ഷിജു, സരിത ചന്ദ്രൻ എന്നിവരെ പത്തനാപുരം താലൂക്കിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ലാൻഡ് റവന്യു കമ്മിഷണർ ഉത്തരവിറക്കി. ഇവരെ പൊതുജനസമ്പർക്കം കുറഞ്ഞ ഓഫീസുകളിലോ സെക്‌ഷനുകളിലോ മാത്രമേ നിയമിക്കാവൂ എന്ന പരാമർശത്തോടെയാണ് ഉത്തരവ്.
ഭിന്നശേഷിക്കാരനായതിനാൽ ഡെപ്യൂട്ടി തഹസിൽദാർ അജിമോനെ സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കി. കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയ തഹസിൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ മുൻപുതന്നെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും താത്കാലിക ഡ്രൈവർ ആർ.മനോജ്കുമാറിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
വ്യാപക കൈക്കൂലി എന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മേയ് 30-നാണ് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി കൊട്ടാരക്കര താലൂക്ക് ഓഫീസിൽ രഹസ്യപരിശോധന നടത്തിയത്. പാറ ക്വാറിക്ക് അനുമതി തേടാനെന്ന വ്യാജേന എത്തിയ മേലധികാരിയെ തിരിച്ചറിയാതെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ കുടുങ്ങുകയായിരുന്നു.
തുടർന്ന് റവന്യു വിജിലൻസ് നടത്തിയ അന്വേഷണത്തിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി. റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലായിൽ വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തുകയും കുറ്റാരോപിതരായി കണ്ടെത്തിയവർക്കെതിരേ നടപടി ശുപാർശ റിപ്പോർട്ട് നൽകുകയുമായിരുന്നു.
എന്നാൽ കുറ്റാരോപിതരിൽനിന്ന് വിശദീകരണം തേടാതെയും കൃത്യമായ തെളിവുകളില്ലാതെയും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും മാത്രമുള്ളതാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.
ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളതെങ്കിലും കൈക്കൂലി ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് റിപ്പോർട്ടിൽതന്നെ പറയുന്നു. പല ജീവനക്കാരുടെയും മൊഴികളാണ് കൈക്കൂലി ആരോപണത്തെ സാധൂകരിക്കുന്നത്. താലൂക്ക് ഓഫീസ് റവന്യു ഇന്റലിജൻസിന്റെ നിരന്തര നിരീക്ഷണത്തിലാക്കുക, ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തുക തുടങ്ങിയ നിർദേശങ്ങളും റവന്യു അഡീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
നടപടിക്കു കാരണമായ പ്രധാന കണ്ടെത്തലുകൾ
* പാറ, ചെളി ഖനനത്തിന് അനുമതി തേടിയുള്ള ഫയലുകളിലും പരാതികളിലും യഥാസമയം നടപടിയെടുക്കുന്നില്ല
* 2008 മുതലുള്ള ആയിരത്തിയെണ്ണൂറോളം പരാതികൾ തീർപ്പാകാതെ കിടക്കുന്നു
* സർവേ അപേക്ഷകളിൽ മുൻഗണനാക്രമം തെറ്റിക്കുന്നു, 2013 മുതലുള്ള 900 ഫയലുകൾ കെട്ടിക്കിടക്കുന്നു
* സ്ഥിരം ഡ്രൈവറെ ഒഴിവാക്കി താത്കാലിക ഡ്രൈവറുമായി ഖനനകേന്ദ്രങ്ങളിലും മണ്ണെടുപ്പുകേന്ദ്രങ്ങളിലും പരിശോധന നടത്തുന്നു
* ചട്ടവിരുദ്ധമായി വാഹന ഉപയോഗം
* ഖനനക്കാരുടെ ഇടനിലക്കാരനായി താത്കാലിക ഡ്രൈവർ പ്രവർത്തിച്ചു
* അനധികൃത ഖനനം നടത്തിയതിന് വലിയ തുക പിഴയീടാക്കാൻ ഹൈക്കോടതി ഉത്തരവിട്ട കേസിൽ ക്വാറിക്ക് അനുകൂലമായി താലൂക്ക് സർവെയറിൽനിന്ന് തഹസിൽദാർ വിശദീകരണം തേടി
* അനധികൃത ഖനനം സംബന്ധിച്ച് കുളക്കട സ്വദേശി നൽകിയ പരാതിയുടെ തീയതി തിരുത്തി മേലധികാരികൾക്കു സമർപ്പിച്ചു
* ഡ്രൈവറുടെ മുറിയിൽ ചില ഡെപ്യൂട്ടി തഹസിൽദാർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന മദ്യസത്കാരങ്ങൾ നടക്കുന്നു
* പാറ ക്വാറിയും ഖനന മാഫിയുമായി ബന്ധപ്പെട്ട കോക്കസ് താലൂക്ക് ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്നു.
Kerala
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Kerala
നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി


കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.
കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.
സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.
ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.
”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”
കണ്ണീരോടെ അധ്യാപിക…
ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.
ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.
”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”
Kerala
സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ


കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.
അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.
പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.
മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്