Connect with us

Kerala

മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

Published

on

Share our post

തിരുവനന്തപുരം:കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതും കുറഞ്ഞു.

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ സ്വപ്നം. ഇതിന്റെ ഭാഗമായി പലയിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യം വിറ്റ് 23.38 കോടി രൂപയാണ് ഹരിത കർമ്മ സേന നേടിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം 9.79 കോടി രൂപയും അതിന് മുൻപത്തെ വർഷം 5.08 കോടിയും നേടി. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. നിലവിൽ 35352 ഹരിത കർമ്മ സേന അംഗങ്ങൾ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മ സേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നൽകി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽ പടി സേവനം നടപ്പാക്കി വരുന്നത്.
പുനരുപയോഗിക്കാനാകാത്ത അജൈവ പാഴ്വസ്തുക്കൾ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികളിലേക്കാണ് നൽകുന്നത്. സംസ്ഥാന സർക്കാർ മാലിന്യമുക്ത നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് നൽകുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
2023 ഏപ്രിൽ മുതൽ കഴിഞ്ഞ ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 82,619 ടൺ പാഴ്വസ്തുക്കളാണ് നീക്കിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ വരെ 35, 070 ടൺ മാലിന്യം ശേഖരിച്ചു. മാലിന്യ ശേഖരണത്തിൽ പ്രതിമാസം 5000 ടൺ വർദ്ധനവാണ് ഉണ്ടായത്. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 60120 ടൺ മാലിന്യം നീക്കുകയാണ് ക്ലീൻ കേരള കമ്പനി ലക്ഷ്യമിടുന്നത്.


Share our post

Kerala

സാധാരണക്കാരെ എ.ഐ. പഠിപ്പിക്കാൻ ‘കൈറ്റ്’; നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സ്‌

Published

on

Share our post

തിരുവനന്തപുരം: സാധാരണക്കാരെ നിത്യജീവിതത്തിൽ നിർമിതബുദ്ധി ടൂളുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലനപദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കമിടുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്‌സിൽ വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമേ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടാകും.ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.

നേരത്തേ 80,000 സ്കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചിൽ ഉൾപ്പെടുത്തുക. മാർച്ച് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.ജി.എസ്.ടി. ഉൾപ്പെടെ 2360 രൂപ ഫീസ് രജിസ്‌ട്രേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കണം. ക്ലാസുകൾ മാർച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Kerala

പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അപേക്ഷ മാര്‍ച്ച് 16 വരെ

Published

on

Share our post

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം. – ബി.എഡ്.) പരീക്ഷയുടെ പരിധിയിൽവരുന്നു.

പട്ടികയിലുള്ള ചില സ്ഥാപനങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) – ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) – വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.

അലിഗഡ്‌ മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ കേന്ദ്ര സർവകലാശാലകൾ.

പരീക്ഷയുടെ പരിധിയിൽവരുന്ന 64 സ്ഥാപനങ്ങൾ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവിൽ മൊത്തം സീറ്റുകൾ 6100 ആണ്. കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നാൽ ആ വിവരം ഇതേ വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ

* എൻ.ഐ.ടി. കാലിക്കറ്റ്‌ -ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനിൽ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ൽ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാൽ, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ വെച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം.

യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ്‌ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ്‌ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷ ഏപ്രിൽ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ

exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളിൽ അവസരം ലഭിക്കും.

റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് സ്കോർകാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർവിവരങ്ങൾ നൽകുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ്‌ നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക്‌ പ്രവേശനപ്രക്രിയയിൽ പങ്കില്ല.


Share our post
Continue Reading

Trending

error: Content is protected !!