KOLAYAD
കോളയാട് ടൗൺ സമ്പൂർണ സൗന്ദര്യവത്കരണത്തിലേക്ക്

കോളയാട്: പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗണാവാൻ കോളയാട് ഒരുങ്ങി . ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കൂടി ലഭിച്ചതോടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി.തലശേരി-ബാവലി അന്തസംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നാണ് കോളയാട്. എന്നാൽ, വീതി കുറഞ്ഞ റോഡായതിനാൽ ടൗണിൽ വാഹനപാർക്കിങ്ങിനും കാൽനടയാത്രക്കും ഏറെ ബുദ്ധിമുട്ടാണ്. ഒരു വശത്ത് ഓട്ടോ പാർക്കിങ്ങും മറുവശത്ത് ഗുഡ്‌സ് പാർക്കിങ്ങുമുണ്ട്. ടൗണിന്റെ മധ്യഭാഗത്താണ് വായന്നൂർ,ആലച്ചേരി ഭാഗത്തേക്കുള്ള റോഡാരംഭിക്കുന്നതും. ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി സ്ഥലം എം.എൽ.എ കെ.കെ.ശൈലജ മുഖാന്തിരം നവകേരള സദസിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്കിയത്. ടൗണിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട മന്ത്രി ബജറ്റിൽ ടൗൺ സൗന്ദര്യവത്കരണത്തിന് രണ്ട് കോടി നീക്കി വെക്കുകയായിരുന്നു.മന്ത്രി തന്നെ ഇടപെട്ട പൊതുമരാമത്ത് വകുപ്പിന്റെ അനുബന്ധ നടപടികൾ വേഗത്തിലാക്കിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്.
സൗന്ദര്യവത്കരണം ഇങ്ങിനെ
* താഴെ കോളയാട് കള്ള് ഷാപ്പ് മുതൽ മേലെ കോളയാട് കെ.എസ്.ഇ.ബി ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരം വീതി കൂട്ടി മെക്കാഡം ടാറിങ്ങ്
* റോഡിനിരുവശത്തും ഡ്രെയിനേജുകൾ സ്ഥാപിച്ച് കാൽനടയാത്രക്കാർക്ക് സുഗമമായി നടക്കാൻ നടപ്പാതകൾ
* നടപ്പാതകളുടെ ഒരു വശം കൈവരികളും ഇവയിൽ പൂച്ചട്ടികളും
* ടൗണിലെ പ്രധാന കവലയിൽ സിഗ്നൽ സംവിധാനം
* ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം
* ടൗൺ സ്ഥിതി ചെയുന്ന ഒരു കിലോമീറ്റർ ദൂരം റോഡിൽ ഇരുവശവും തെരുവു വിളക്കുകൾ
* വാഹന പാർക്കിങ്ങിന് പ്രത്യേകം സ്ഥലസൗകര്യം
ടൗൺ സൗന്ദര്യവത്കരണത്തിന് ഏറ്റവുമധികം പിന്തുണ നൽകുന്നത് വ്യാപാരികളും ഓട്ടോ-ടാക്‌സി തൊഴിലാളികളും ചുമട്ടു തൊഴിലാളികളുമാണ്. ടൗണിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളുടെ അധികൃതരും സൗന്ദര്യവ്തകരണത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്. പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി നിരവധി ടൗണുകൾ ഉണ്ടെങ്കിലും കോളയാട് ഒഴികെ മറ്റൊരിടത്തും സമ്പൂർണ സൗന്ദര്യവത്കരണത്തിന് പദ്ധതികളില്ല. 2025 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയെന്ന് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ പറഞ്ഞു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളൂം സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നേതൃത്വം നല്കുന്നുണ്ട്.
പഞ്ചായത്തിലെ മുഴുവനാളുകളുടെയും സ്വപ്നമാണ് യാഥാർത്യമാവുന്നത്. വൃത്തിയും ഭംഗിയുമുള്ള കോളയാട് ടൗണെന്ന പഞ്ചായത്തിന്റെ ആവശ്യം അംഗീകരിച്ച് ആവശ്യമായ ഫണ്ടനുവദിച്ച സംസ്ഥാന സർക്കാരിനും കെ.കെ.ശൈലജ എം.എൽ.എക്കും പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി പറഞ്ഞു.
KOLAYAD
കോളയാട്ടെ മാലപൊട്ടിക്കൽ കേസ് ; പ്രതികൾ വലയിലാവാൻ കാരണം മൊബൈൽ ഫോൺ


കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ് മാല പൊട്ടിച്ചത്. സംഭവം ഉടൻ തന്നെ കണ്ണവം പോലീസിൽ പ്രദേശവാസികൾ അറിയിക്കുകയും ചെയ്തു.
കണ്ണവത്ത് കാത്തു നിന്ന പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്ന ബൈക്ക് കടന്നു കളഞ്ഞെങ്കിലും റോഡിലെ ബമ്പിൽ നിന്ന് ബൈക്ക് പൊങ്ങിതാഴ്ന്നപ്പോൾ പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇത് പോലീസിന്റെ കയ്യിൽ കിട്ടിയതാണ് പ്രതികൾ ഉടനെ വലയിലാകാൻ കാരണമായത്. ഫോണിലുണ്ടായിരുന്ന സിം പ്രതിയായ ജാഫറിന്റെ പേരിലുള്ളതായിരുന്നു. പോലീസിന്റെ കൈവശം കിട്ടിയ ഫോണിലേക്ക് അല്പനേരത്തിന് ശേഷം വന്ന കോൾ മുദസ്സിറിന്റെയായിരുന്നു. ഇതോടെ പോലീസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ പോലീസിന്റെ കയ്യിൽ കിട്ടിയ കാര്യം പ്രതികൾക്ക് അറിയാൻ കഴിഞ്ഞില്ല.
ഫോൺ മാറ്റാർക്കോ കിട്ടിയെന്നും അതാണ് സ്വിച്ച് ഓഫ് ചെയ്യാൻ കാരണമെന്നും കരുതിയ പ്രതികൾ നേരെ കോഴിക്കോടേക്ക് പോവുകയും ചെയ്തു. ഇതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണം ചെന്ന് നിന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും. രാത്രി വൈകിയാണ് പോലീസ് കോഴിക്കോടെത്തുന്നത്.
പോലീസ് എത്തുമ്പോൾ ജാഫറും മുദസ്സിറും റൂമിലുണ്ടയിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറക്കാൻ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരനാണെന്നും ഹോട്ടലിൽ തീപിടിച്ചെന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികൾ ധൃതിയിൽ വാതിൽ തുറന്നതും പോലീസിന്റെ പിടിയിലായതും. മോഷണവസ്തു വില്ക്കാൻ സഹായിച്ച മിഥുനെക്കുറിച്ച് പ്രതികൾ തന്നെയാണ് പോലീസിന് മൊഴി നല്കിയത്. എന്നാൽ, രാത്രിയിൽ സ്വർണം വില്ക്കാൻ സാധിക്കാത്തതിനാൽ പ്രതികളുടെ കയ്യിലുണ്ടായിരുന്ന മോഷണമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 17/25 കെസിൽ പ്രതികളായ ജാഫറും മുദസ്സിറും കേസ് സംബന്ധമായി കണ്ണൂരിലുണ്ടായിരുന്നു. ഇവർ മടങ്ങി പോകും വഴി ഇരിട്ടിയിൽ നിന്ന് സ്ത്രീയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷമാണ് ഇവർ കോളയാടെത്തിയത്.
മാല പൊട്ടിച്ച സംഭവം അറിഞ്ഞയുടൻ കണ്ണവം പോലീസ് ഉടൻ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലാവാൻ കാരണമായത്.
KOLAYAD
കോളയാട്ട് ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന പ്രതികൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ


പ്രതികളായ ജാഫർ, മുദസ്സിർ, മിഥുൻ മനോജ്
കോളയാട്:ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ .കെ. ഷിജിനയുടെനാലു പവന്റെ സ്വർണ്ണ മാല കവർന്ന മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ .ടി .ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണ മുതൽ വില്ക്കാൻ സഹായിച്ചപത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നിവരെയാണ് സൈബർ പോലീസിന്റെ സഹായത്തോടെ കണ്ണവം എസ്.എച്ച്.ഒ. പി.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംപിടികൂടിയത്. ശനിയാഴ്ച പകലാണ് കെസിനാസ്പദമായ സംഭവം.
സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് കണ്ണവം പോലീസ് പിടികൂടിയത്.
വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജ്വല്ലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ. എൻ .ഡി .പി എസ് അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ്. പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പൊലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂത്തുപറമ്പ് ജയിലിലടച്ചു.
സബ് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, പ്രകാശൻ, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ പ്രജിത്ത് കണ്ണിപ്പൊയിൽ, പി .ജിനേഷ്, സി .പി .സനോജ്, രാഹുൽ, വിജേഷ്, അനീസ്എന്നിവരാണ് സി.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Breaking News
കോളയാട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു


കോളയാട് : കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ് (68) മരിച്ചത്.ഭാര്യ : ശ്യാമള. മക്കൾ:റിജു (കെ. എസ്. ഇ. ബി ), റീന. മരുമക്കൾ : വിനീഷ്( മട്ടന്നൂർ), ഹിമ (അധ്യാപിക തലക്കാണി യു. പി. സ്കൂൾ, കൊട്ടിയൂർ). സഹോദരങ്ങൾ : നാരായണൻ, പദ്മനാഭൻ, വിജയകുമാരി (ശോഭ ), പരേതനായ മുകുന്ദൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്